മധ്യപ്രദേശിലെ പ്രാദേശിക ആർഎസ്എസ് നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധയാകർഷിച്ചതോടെയാണ് ആർഎസ്എസ് കേന്ദ്ര നേതൃത്വം ഉടൻതന്നെ അതു തള്ളിക്കളഞ്ഞ്, വിശദീകരണവുമായി രംഗത്തെത്തിയത്. കേരളത്തിൽ സിപിഎം അക്രമത്തിനെതിരായ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഉപരോധമായി രൂപാന്തരപ്പെടുന്നത് വിപരീത ഫലമുളവാക്കുന്നുവെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.
കണ്ണൂരിലെ സിപിഎം അക്രമങ്ങളിലേക്കു ജനശ്രദ്ധ ആകർഷിക്കാൻ ആർഎസ്എസും സംഘപരിവാർ സംഘടനകളും രാജ്യവ്യാപകമായി ധർണകൾ സംഘടിപ്പിക്കുന്നതിനിടെയാണു വിവാദം. കേരളത്തിലെ സിപിഎം അക്രമങ്ങൾ വെളിപ്പെടുത്തുന്ന ചിത്രപ്രദർശനങ്ങൾ സംഘപരിവാർ അനുഭാവമുള്ള സംഘടനകളുടെ പേരിലാണ് സംഘടിപ്പിക്കുന്നത്. ആർഎസ്എസ് കേന്ദ്ര നേതാക്കൾ ഉൾപ്പെടെ ഇത്തരം പരിപാടികളിൽ സംസാരിക്കുന്നുണ്ട്. ഇത് ആർഎസ്എസ് അണികളിൽ സിപിഎമ്മിനെതിരെ കടുത്ത രോഷമുളവാക്കുന്നുണ്ട്. ഉജ്ജയിനിൽ കുന്ദൻ ചന്ദ്രാവത് നടത്തിയ പരാമർശം ഈ പ്രചാരണത്തിന്റെ അനന്തര ഫലമാണ്.
ഭോപ്പാലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ട പരിപാടി സംഘപരിവാർ പ്രതിഷേധം ഭയന്ന് ഉപേക്ഷിച്ചതും ആർഎസ്എസ് അണികൾക്ക് ആവേശമായിരുന്നു. എന്നാൽ, തുടർന്നു ഡൽഹി കേരള ഹൗസിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തന്ത്രം പാളി. പിണറായി ഡൽഹിയിലുള്ളപ്പോൾ ജന്തർ മന്തറിൽ ആർഎസ്എസ് പ്രതിഷേധം സംഘടിപ്പിച്ചതു കേരള ഹൗസ് ലക്ഷ്യമിട്ടായിരുന്നു. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നു പിണറായി സന്ദർശനം വെട്ടിച്ചുരുക്കി തലേന്നു രാത്രി തന്നെ കേരളത്തിലേക്കു മടങ്ങിയതോടെ ഇതു പൊളിഞ്ഞു.
മംഗലാപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആസൂത്രണം ചെയ്ത ഉപരോധ സമരം പാളിയതോടെയാണ് ആർഎസ്എസ് നേതൃത്വത്തിൽ വീണ്ടുവിചാരമുണ്ടായത്. പിണറായിയെ ലക്ഷ്യം വച്ചുള്ള സമരമാർഗത്തോടു കേരളത്തിലെ ബിജെപിയിലും അഭിപ്രായഭിന്നതയുണ്ടായി. മറ്റു സംസ്ഥാന വേദികളിൽ ആക്രമിക്കുന്നതു കേരളത്തിൽ പിണറായി അനുകൂല വികാരം സൃഷ്ടിക്കുമെന്നും ബിജെപിക്കു രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും മുതിർന്ന ബിജെപി നേതാക്കൾ ആർഎസ്എസ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മംഗലാപുരത്തു നടത്തിയ ആക്രമണോൽസുക പരാമർശങ്ങളിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു.