ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ എത്തുമ്പോള്‍ പ്രതിഫലം ആരു നല്‍കുമെന്നത് ചോദ്യമുയര്‍ത്തുന്നു. ലാവലിൻ കേസിനായി വൻവിലയുള്ള അഭിഭാഷകരെ സിപിഎം മുമ്പ് രംഗത്തിറക്കിപ്പോള്‍ ചെലവ് വഹിച്ചത് സർക്കാരാണ്. 2009ൽ കേസ് സിബിഐക്ക് വിടാതിരിക്കാനായി ഹൈക്കോടതിയിൽ വാദിച്ച അഭിഭാഷകർക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 12 ലക്ഷത്തിലധികം രൂപയാണ്.
ലാവലിൻ അഴിമതിക്കെതിരെ കുരിശുയുദ്ധം നയിച്ച വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് സർക്കാർ ചിലവിൽ പിണറായി വിജയൻ കേസ് നടത്തിയത്. ലാവലിന്റ നേരറിയാൻ സിബിഐ വേണ്ടന്ന് അന്ന് വാദിച്ചത് അഡ്വക്കറ്റ് സി എസ് വൈദ്യനാഥൻ, ആർകെ ആനന്ദ് എന്നിവർ. രണ്ടുപേരും സുപ്രീം കോടതിയിലെ പൊന്നുംവിലയുള്ള മുതിർന്ന അഭിഭാഷകർ. വാദം തോറ്റു. കേസ് സിബിഐക്ക് പോയി.
എന്നാൽ ഫീസിനത്തിൽ വൈദ്യനാഥൻ നൽകിയ ബില്ല് ഒൻപത് ലക്ഷത്തി തൊണ്ണൂറായിരം രൂപയുടേതായിരുന്നു. ആനന്ദ് ആവശ്യപ്പെട്ടത് പത്തുലക്ഷത്തി തൊണ്ണൂറായിരം രൂപയും. യഥാക്രമം ഇരുവർക്കും നാലുലക്ഷത്തി നാൽപതിനായിരം രൂപയും അഞ്ചുലക്ഷത്തി അൻപതിനായിരം രൂപയും നൽകിയെന്നാണ് വിവരാവകാശ അപേക്ഷക്ക് മറുപടിയായി അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അറിയിച്ചത്. പുറമെ ഇവരുടെ വിമാനക്കൂലിയും ഭക്ഷണ ചിലവും. ഈയിനങ്ങളിൽ രണ്ടേകാൽലക്ഷം രൂപ കൂടി ചിലവായി.
പിണറായി വിജയൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മാത്രം. സർക്കാരിന്റെ ഭാഗമേയല്ല. ഇപ്പോഴാകട്ടെ സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിയും. ഹരീഷ് സാൽവേ നൽകുന്ന ബില്ല് ഇനി ഏത് അക്കൗണ്ടിൽ നിന്ന് മാറുമെന്നാണ് അറിയാനുള്ളത്. കെഎം മാണി പ്രതിയായ ബാർകോഴക്കേസിൽ തുടരന്വേഷണം ഒഴിവാക്കാൻ ഹൈക്കോടതിയിൽ വാദിച്ച കപിൽ സിബലിനായി മുപ്പത്തിയഞ്ച് ലക്ഷം ചിലവിട്ടത് സർക്കാർ ഖജനാവിൽ നിന്ന് തന്നെയായിരുന്നു. മാണി യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്നു എന്നുള്ളതായിരുന്നു ഇതിന് ഉന്നയിച്ച ന്യായം.