ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ദ്വീപിൽ തടവിൽ കഴിയുന്ന 18 മലയാളികൾ ഉൾപ്പെടുന്ന സംഘത്തിന്റെ മോചനത്തിന് വഴിതുറക്കുന്നു. ബ്രീട്ടീഷ് കോടതി ഇവരുടെ പിഴ നാലുലക്ഷത്തി എൺപതിനായിരം രൂപയായി കുറച്ചുവെന്ന് മനോരമ ന്യൂസിന് വിവരം ലഭിച്ചു. നേരത്തെ ചുമത്തിയ 31 ലക്ഷം രൂപയിൽ നിന്നാണ് പിഴ ഇത്രയും കുറച്ചു നൽകിയത്.
ബോട്ടുടമ ആൽബർട്ട് ജൂഡിയെ വിചാരണയ്ക്കായി ബ്രിട്ടിഷ് കോടതിയിൽ ഹാജരാക്കിയപ്പോൾ 31 ലക്ഷം പിഴ കെട്ടിവയ്ക്കാനായിരുന്നു നിർദേശം. ജൂഡി തന്റെ സാമ്പത്തികസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് തുക കുറച്ചു കൊടുത്തു. നാലുലക്ഷത്തി എൺപതിനായിരം രൂപ നൽകിയാൽ ഇവർക്ക് മോചിതരാകാം. രണ്ടു ബോട്ടുടമകളും ഇതുനൽകാമെന്നു സമ്മതിച്ചു. പണം നിക്ഷേപിക്കേണ്ട അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഇന്നു ലഭ്യമാവും. 17നു മുമ്പ് പണം കെട്ടി വയ്ക്കണമെന്നാണ് നിർദേശം. എന്നാൽ ഒൗദ്യോഗികമായി വിവരം കിട്ടിയിട്ടില്ല.
പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം ഇവർ ജയിലിൽ കഴിയേണ്ടി വരും. എന്നാൽ അത് ഒഴിവാകുമെന്നാണ് സൂചന. ബോട്ടുകളും വിട്ടുനൽകുമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും മേലിൽ സമുദ്രാതിർത്തി ലംഘിക്കില്ലെന്ന സത്യവാങ്മൂലം തൊഴിലാളികൾ നൽകേണ്ടി വരുമെന്നും ഫിഷറീസ് ഡയറക്ടർ ഡോ.എസ്.കാർത്തികേയൻ പറഞ്ഞു. തമിഴ്നാട്ടുകാരനായ ജൂഡിയുടെ രണ്ടുബോട്ടുകളിൽ പോയ 32 പേരാണ് ഈമാസം ഒന്നിന് പിടിയിലായത്.