കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിലും ജലം പാഴാകുന്നത് തടയാനാകാതെ ജലവിഭവവകുപ്പ്. അടൂർ കടമ്പനാട് പഞ്ചായത്തിലെ മലങ്കാവ് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെടുന്ന പൈപ്പാണ് പൊട്ടിയൊഴുകുന്നത്. നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം.
കടമ്പനാട് പഞ്ചായത്തിലെ മലങ്കാവ് ശുദ്ധജല പദ്ധതിയിൽ നിന്നുള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയെങ്കിലും പ്രതിസന്ധി പൂർണമായും പരിഹരിക്കാനായില്ല. റോഡ് പണിക്കിടെ പൊട്ടിയതിനാൽ പൊതുമരാമത്തിന്റെ ഉത്തരവാദിത്തമെന്നാണ് ജലവകുപ്പിന്റെ വാദം. മൃദുസമീപനം കാരണം കടമ്പനാട് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ജലവിതരണം പൂർണമായും തടസപ്പെട്ടു.
ജലസംഭരണിയിലേയ്ക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു. പൈപ്പ് പൊട്ടിയ സാഹചര്യത്തിൽ പുതിയ പ്രവൃത്തിക്ക് പണം അനുവദിക്കാനാകില്ലെന്ന നിലപാട് പഞ്ചായത്തിനുള്ളത്. ഇക്കാര്യത്തിൽ നാട്ടുകാർ സമര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.