കടുത്ത ചൂടില്‍ കേരളം വരളുമ്പോള്‍ വിജയ് മല്യയുടെ മദ്യക്കമ്പനിക്ക് ബിയറുണ്ടാക്കാന്‍ മലമ്പുഴയില്‍ നിന്ന് വെള്ളം. പാലക്കാട്ടുകാര്‍ക്ക് കുടിവെള്ളം എടുക്കുന്ന മലമ്പുഴയില്‍ നിന്ന് ജല അതോറിറ്റിയുടെ അറിവോടെയാണ് ടാങ്കറുകളില്‍ വെള്ളം കടത്തുന്നത്. മനോരമ ന്യൂസ് എക്സ്്ക്ള്യൂസീവ്
പുലർച്ചെ മൂന്നുമണിക്കുശേഷം മലമ്പുഴ റോഡിലൂടെ പായുന്ന ടാങ്കർ ലോറികളെ കേന്ദ്രീകരിച്ചായിരുന്നു മനോരമ ന്യൂസിന്റെ അന്വേഷണം. KL 07 AG 3090 എന്ന നമ്പറുളള ടാങ്കർ ലോറി. മലമ്പുഴയിലെ ജലശുദ്ധീകരണശാലയിലേക്കാണ് ടാങ്കർലോറി എത്തിയത്. പൈപ്പിന്റെ വാൽവ് തുറന്ന് ടാങ്കറിലേക്ക് വെളളം നിറയ്ക്കുന്നതു ലോറിയുടെ ഡ്രൈവർ.
വെളളം നിറച്ച വാഹനം നേരേ പോകുന്നത് പുതുശേരിയിലെ യുണൈറ്റഡ് ബ്രൂവറീസ് എന്ന വിജയ് മല്യയുടെ മദ്യനിർമാണകമ്പനിയിലേക്കാണ്.നിരവധി ടാങ്കറുകളിലായി ലക്ഷക്കണക്കിന് ലീറ്റർ വെളളമാണ് ദിവസേന ഇവിടെയെത്തുന്നത്. പകൽ സമയത്ത് വെളളം കൊണ്ടുപോകാൻ ചില സ്ഥാപനങ്ങളെ നേരത്തെ അനുവദിച്ചിരുന്നെങ്കിലും ഒന്നരമാസമായി ടാങ്കറിൽ ആർക്കും വെളളം കൊടുക്കുന്നില്ലെന്നാണ് വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. അപ്പോൾ പിന്നെ രാത്രികാല വെളളം കടത്തലിന് എന്തുന്യായീകരണം.
ജലംഉപയോഗിക്കുന്ന കമ്പനികൾക്ക് സർക്കാർ ഏർപ്പെടുത്തിയ ജലനിയന്ത്രണം നിലനിൽക്കെ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ നടത്തുന്ന കച്ചവടമാണിത്. വരൾച്ചാക്കാലത്ത് ഇരുട്ടിന്റെ മറവിലെ ഇൗ അന്യായം ചോദ്യം ചെയ്യപ്പെടേണ്ടതാണ് .