വാളയാർ പീഡനക്കേസിലെ പ്രതികൾ ഭരണകക്ഷിക്കാരായതിനാൽ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. സംസ്ഥാനത്ത് സ്ത്രീകൾ പിച്ചിചീന്തപ്പെടുമ്പോൾ മുഖ്യമന്ത്രി കാഴ്ചക്കാരനായി നോക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്ത്രീ പീഡന കേസുകളിൽ പ്രതികൾ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊട്ടിയൂര്‍ കേസിലെ പ്രതിയായ വൈദികന്‍റേത് ക്രിമിനല്‍ മനസെന്നും പിണറായി പറഞ്ഞു.
വാളയാർ, വയനാട്, കൊട്ടിയൂർ പീഡനകേസുകൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് വനിതാദിനത്തിൽ കെ മുരളീധരൻ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആരോപിച്ചു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപണത്തിന്റെ മൂർച്ച കൂട്ടി.
വാളയാർ സംഭവത്തിനു പിന്നിൽ ആരായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുൻ ഡിജിപി ടി പി സെൻകുമാറിനെതിരേ മുഖ്യമന്ത്രി നടത്തിയ പരമാർശം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
കൊട്ടിയൂരിൽ ദൈവത്തിന്റെ പ്രതിനിധിയാണ് കുറ്റക്കാരൻ. ക്രിമിനൽ മനസുള്ള വൈദികൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.