ലോ അക്കാദമി ഭൂമിപ്രശ്നത്തിൽ നിലപാടു കടുപ്പിച്ച് വി.എസ്.അച്യുതാനന്ദൻ. അക്കാദമിയുടെ കൈവശമുള്ള അധികഭൂമി പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് അദ്ദേഹം കത്തുനൽകി. ഭൂമിയെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന റവന്യൂമന്ത്രിയുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയായിരുന്നു വി.എസിന്റെ നീക്കം. വിദ്യാർഥി സമരത്തിൽ ഭൂമിപ്രശ്നം പ്രസക്തമല്ലെന്ന കോടിയേരിയുടെ നിലപാടും വി.എസ് തള്ളി.
പത്തനംതിട്ടയിൽ റവന്യൂമന്ത്രി നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയായിരുന്നു ലോ അക്കാദമിയിലെ ഭൂവിനിയോഗത്തെക്കുറിച്ച് കർശന പരിശോധന നടത്തണമെന്ന വി.എസിന്റെ കത്ത്. ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്, നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ, പുന്നം റോഡിൽ ഫ്‌ളാറ്റ് നിർമിച്ചു വില്‍പന നടത്തുന്നത് നിയമപരമാണോ എന്നീ കാര്യങ്ങളും പരിശോധിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ലോ അക്കാദമിയിൽ നടക്കുന്നത് വിദ്യാർഥി സമരം മാത്രമാണെന്ന കോടിയേരിയുടെ പ്രസ്താവനക്കും അദ്ദേഹം മറുപടി നൽകി. അക്കാദമിയിലേത് പൊതുപ്രശ്നമാണ്. അധികാരശക്തികളെ നിയന്ത്രിക്കേണ്ടവർ, അവർക്ക് കീഴടങ്ങരുതെന്നും വി.എസ് ആവശ്യപ്പെട്ടു.
ലോ അക്കാദമിയിലെ ഭൂമിപ്രശ്നം വീണ്ടും സജീവമാക്കിയതിലൂടെ സർക്കാരിനേയും സി.പി.എമ്മിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് വി.എസ്.