വാളയാർ കേസിൽ പൊലീസിനെ വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ്.അച്യുതാനന്ദൻ. സംസ്ഥാനത്തെ പീഡന കേസുകളിൽ പ്രതികൾക്കനുകൂല നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് വിഎസ്.പറഞ്ഞു. അന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനും പ്രതികരിച്ചു. അതേസമയം പെൺകുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കിയ ബന്ധുവിനെയും അയൽവാസിയെയും പൊലീസ് അറസ്റ്റു ചെയ്തു.
സ്ഥലം എംഎൽഎ കൂടിയായ വിഎസ് അച്യുതാനന്ദൻ മരിച്ച പെൺകുട്ടികളുടെ വാളയാർ അട്ടപ്പളളത്തെ വീട് സന്ദർശിച്ചപ്പോഴാണ് പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. സംസ്ഥാനത്തെ പീഡന കേസുകളിലെല്ലാം പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
പെൺകുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണം. തങ്ങൾക്ക് നീതി ലഭിക്കണമെന്ന് കുട്ടികളുടെ അമ്മ വിഎസിനോട് പറഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനും മരിച്ച കുട്ടികളുടെ വീട്ടിലെത്തി. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകൻ മധു, അയൽവാസിയും ചേർത്തല സ്വദേശിയുമായ പ്രദീപ് കുമാർ എന്നിവരാണ്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.