മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറ്റി കോൺഗ്രസിനും ബി.ജെ.പിക്കും എതിരെ ആഞ്ഞടിച്ച് സി.പി.എം. മലപ്പുറത്ത് കോണ്‍ഗ്രസും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍. ആർ.എസ്.എസിന്റെ വെല്ലുവിളി നേരിടാൻ കോൺഗ്രസിനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു.
തലസ്ഥാനത്തു നടന്ന ഇ.എം.എസ് അനുസ്മരണ യോഗത്തിലായിരുന്നു വി.എസ്.അച്യുതാനന്ദനും കോടിേയരി ബാലകൃഷ്ണനും കോൺഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചത്. നാല് വോട്ടിനും രണ്ട് സീറ്റിനുംവേണ്ടി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ മടിക്കാത്തവരാണ് കോണ്‍ഗ്രസെന്ന് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രതാപകാലം തിരിച്ചുവരാന്‍ കഴിയാത്തവിധം തകര്‍ന്നു. പണ്ട് ആനപ്പുറത്തിരുന്നതിന്‍റെ പാട് കോണ്‍ഗ്രസുകാര്‍ തപ്പിനോക്കേണ്ട. ബി.ജെ.പിയുടെ തോളിലിരുന്ന് വല്ലതും തരപ്പെടുത്താമോ എന്നാണ് കോൺഗ്രസ് ചിന്തിക്കുന്നത്.
മണിപ്പൂരിൽ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ ഒത്താശ ചെയതുകൊടുത്തത് രമേശ് ചെന്നിത്തലയാണെന്നും വി.എസ്.ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ കൂടെ ചേര്‍ന്നാല്‍ ബി.ജെ.പിയെ നേരിടാമെന്നത് തെറ്റിദ്ധാരണയാണെന്ന്തിന്റെ തെളിവാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുഫലമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പിയുടെ ഏകാധിപത്യ പ്രവണതകളെ നേരിടാൻ കോൺഗ്രസിനാവില്ല.