തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സദാചാര ഗുണ്ടായിസത്തിൽ എസ്.എഫ്.ഐക്കാരുടെ ഭാഗത്തു തെറ്റുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. കോളജിൽ നടന്നത് എസ്.എഫ്.ഐ താലിബാനിസത്തിന് ഉദാഹരണമെന്ന് വി.എം.സുധീരൻ പ്രതികരിച്ചു.അതേസമയം കേസിൽ പോലിസ് തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുയർന്നിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ ജനവികാരം എതിരായതോടെയാണ് ഫെയ്സ്ബുക്കിൽ വിശദീകരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്. സദാചാരഗുണ്ടായിസത്തെ തള്ളിപ്പറഞ്ഞ വി.പി.സാനു സംഭവത്തിൽ എസ്.െഫ്.ഐക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.ഒരിക്കലും എസ്.എഫ്.ഐ ഇത്തരം സദാചാരവാദികളുടെ സംഘടനയല്ലെന്നും ,അത്തരക്കാർക്ക് പാർട്ടിയിൽ നിന്ന് പുറത്തുപോകാമെന്നും അഖിലേന്ത്യാ പ്രസിഡന്റ് ഫെയ്സബുക്ക് പോസ്റ്റിൽ കുറിച്ചു. ???? അതിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എസ്.എഫ്.ഐയുടെ ക്രിമിനൽ കേന്ദ്രമായെന്നും ഒരുവിഭാഗം എസ്.എഫ്.ഐക്കാർ താലിബാനിസത്തിന്റെ വക്താക്കളായി മാറുകയാണെന്നും വി.എം.സുധീരൻ ആരോപിച്ചു. പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി 13 വിദ്യാർഥികൾക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെയും ആരേയും ചോദ്യം ചെയ്തിട്ടുപോലുമില്ല