നിയർ ഡെത്ത് എക്സ്പീരിയൻസ് അഥവാ എൻഇഡി എന്ന പ്രയോഗം ഇന്നു സുപരിചിതമാണ്. വൈദ്യശാസ്ത്രം മരിച്ചെന്നു വിധിയെഴുതിയിട്ടും ജീവിതത്തിലേക്കു തിരിച്ചെത്തുന്നവർക്കുണ്ടാകുന്ന അനുഭവം. നിരവധി വാദങ്ങളും ചർച്ചകളും ഇതിന്മേലുണ്ടായിട്ടുണ്ടെങ്കിലും അനുഭവങ്ങൾ തമ്മിലുള്ള പൊരുത്തവും ഇതിന്മേൽ നടക്കുന്ന ഗവേഷണങ്ങളും ഈ വിഷയത്തെ എന്നും സജീവ ചർച്ചയിൽ നിർത്തുന്നു. ഇപ്പോഴിതാ ഈ മേഖലയുമായി ബന്ധപ്പെടുത്തി ശാസ്ത്രലോകത്തിന്റെ പുതിയൊരു സംഭാവന. മരണത്തെ ഭയമുള്ളവർക്ക് ആശങ്ക അകറ്റാൻ ഉതകുന്ന സാങ്കേതികവിദ്യയെക്കുറിച്ചാണ് ഇത്. നിയർ ഡെത്ത് എക്സ്പീരിയൻസ് അഥവാ മരണാസന്ന അവസ്ഥ കൃത്രിമമായി സൃഷ്ടിച്ചെടുക്കാനാകുമെന്നും അതുവഴി മരണ ഭയം അകറ്റാമെന്നാണു പുതിയ കണ്ടുപിടിത്തം.
വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് ഒാട്ട് ഓഫ് ബോഡി എക്സ്പീരിയൻസ്(ശരീരം വിട്ട് ആത്മാവ് പുറത്തെത്തിയ അനുഭവം) ഉണ്ടാക്കിയെടുക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഇത്തരമൊരു അനുഭവം ഉണ്ടായാൽ മരണത്തെക്കുറിച്ചുള്ള ഭയാശങ്ക അകലുമെന്നാണ് ഇതേക്കുറിച്ചു ഗവേഷണം നടത്തുന്നവർ പറയുന്നത്.
മരണാസന്ന അനുഭവം പലർക്കും പലതരത്തിലാണ് അനുഭവപ്പെട്ടിട്ടുള്ളത്. ടണലിലൂടെ അതിവേഗം മുന്നോട്ടുപോയി വാക്കുകൾകൊണ്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സ്ഥലത്തെത്തി, വലിയ പ്രകാശം കണ്ടു, ആത്മീയ വസ്തുക്കൾ കണ്ടു, ആത്മാവ് പുറത്തുനിന്നു ശരീരത്തെ കണ്ടു തുടങ്ങി പലതരം അഭിപ്രായങ്ങൾ. ഇതിൽ ഒബിഇ അഥവ ഒട്ട് ഓഫ് ബോഡി എക്സ്പീരിയൻസ് ആണ് മരണഭയം ഇല്ലാതാക്കുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കുന്നത്. ബാഴ്സിലോണ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ചു ഗവേഷണം നടത്തിയത്. 32 സ്ത്രീകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരീക്ഷണം.
പരീക്ഷണ വിധേയരാക്കിയവർക്കു വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റ്, മൂവ്മെന്റ് ട്രാക്കറുകൾ, വൈബ്രേറ്റിങ് റിസ്റ്റ് ബാന്റ് തുടങ്ങിയവ നൽകി. ഈ സംവിധാനങ്ങൾ ധരിച്ച് അവർ 3ഡി ഡിജിറ്റൽ അന്തരീക്ഷത്തിലേക്കെത്തി. അവിടെവച്ച് ഒബിഇ എന്ന അവസ്ഥയിലെത്തി സ്വന്തം ശരീരത്തിന്റെ അവസ്ഥയ്ക്കു സമാനമായ മറ്റൊരു വിർച്വൽ ശരീരം കണ്ടു. ഇവർ പിന്നീട് മരണഭയത്തിൽനിന്നു മുക്തി നേടിയെന്നാണ് ഇവരുടെ ഗവേഷണ ഫലം