സുമയുടെ അഭ്യർഥനയ്ക്ക് ആളുകൾ ചെവികൊടുത്തിരുന്നെങ്കിൽ കളത്തിപ്പടി ഉണ്ണിക്കുന്നേൽ വിജയൻ (55) എന്ന ടാക്സി ഡ്രൈവർ ഒരുപക്ഷേ ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നു. ഏറ്റുമാനൂർ നഗരമധ്യത്തിലെ കടയുടെ സമീപം കുഴഞ്ഞുവീണ വിജയനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറാകാതിരുന്നതിനെ തുടർന്നാണു തൊട്ടടുത്തുള്ള ബേക്കറിയിലെ ജീവനക്കാരിയായ സുമ ഓടിയെത്തി കോരിയെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയത്. വിജയനെ കാറിൽ കയറ്റാനായി ഒരു കൈത്താങ്ങു നൽകാൻപോലും ചുറ്റുംനിന്നവർ തയാറായില്ലത്രെ. ആശുപത്രിയിലേക്കുള്ള വഴിമധ്യേ വിജയൻ മരിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണു സംഭവം നടന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ ടാക്സി ഡ്രൈവറായ വിജയൻ യാത്രക്കാരുമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഏറ്റുമാനൂരിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു യാത്രക്കാരെ മറ്റൊരു വാഹനത്തിൽ അയച്ചശേഷം ഗുളിക വാങ്ങാൻ ബസ് സ്റ്റാൻഡിനു സമീപമുള്ള മെഡിക്കൽ സ്റ്റോറിൽ കയറി. അവിടെ കുഴഞ്ഞുവീണ വിജയൻ ഛർദിച്ച് അവശനായെങ്കിലും ചുറ്റും നിന്ന ആരും സഹായത്തിനെത്തിയില്ല.ഇതു കണ്ടാണു പട്ടിത്താനം തച്ചേൽ വീട്ടിൽ സുമ ഓടിയെത്തി വിജയനെ എഴുന്നേൽപിച്ചത്. ഒന്നു താങ്ങിയുയർത്താൻപോലും അവിടെ കൂടിനിന്നവർ തയാറായില്ലെന്നു സുമ പറയുന്നു. സഹായം അഭ്യർഥിച്ച സുമയോട്, ‘പൊലീസിനെ വിളിച്ചിട്ടുണ്ടെ’ന്നായിരുന്നു ഒരാളുടെ മറുപടി!
വിജയന്റെ ശരീരമാസകലം ഛർദിയുടെ അവശിഷ്ടങ്ങൾ പറ്റിയിരുന്നതിനാൽ പലരും തൊടാൻപോലും മടിച്ചുനിന്നപ്പോൾ അവിടെ കിടന്ന കാറിലേക്കു സുമതന്നെ വിജയനെ വലിച്ചുകയറ്റി തന്റെ മടിയിൽ തലവച്ചുകിടത്തി. ആരെങ്കിലും ഒപ്പം വരാൻ സുമ കേണപേക്ഷിച്ചെങ്കിലും ആരും തയാറായില്ല. ഒടുവിൽ മെഡിക്കൽ സ്റ്റോർ ഉടമയാണു കാറിൽ കയറിയത്. പക്ഷേ, തെള്ളകത്തെത്തിയപ്പോഴേക്കും സുമയുടെ കണ്ണുകളിലേക്ക് അവസാനമായി നോക്കി വിജയന്റെ ചലനമറ്റു.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ വിജയന്റെ ഫോണിൽ കണ്ട നമ്പരുകളിൽ ചിലതിലേക്കു സുമ വിളിച്ചു വിവരം പറഞ്ഞിരുന്നു.
വിജയന്റെ മരുമകൻ ദിലീപ് മെഡിക്കൽ കോളജിൽ എത്തിയശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടാണു സുമ മടങ്ങിയത്. വീട്ടിൽപോയി വസ്ത്രം മാറി തിരികെ രണ്ടരയോടെ ബേക്കറിയിൽ ജോലിക്കും എത്തി. ഇന്നലെ വിജയന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും സുമയെത്തി. അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ഇതിനു മുൻപു രണ്ടു തവണ സുമ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും ഒപ്പമുണ്ടായിരുന്നവർ സഹായിക്കാതിരുന്നതിനാൽ ആ രണ്ടു പേരും സുമയുടെ മടിയിൽക്കിടന്നുതന്നെ മരിച്ചു. പാറമട തൊഴിലാളിയായ കുട്ടപ്പനാണു സുമയുടെ ഭർത്താവ്. മൂന്നു മക്കളുണ്ട് ഇവർക്ക്.