കാരുണ്യ ലോട്ടറി ചികിൽസ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ഉമ്മൻചാണ്ടിക്കും കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ്.ഇരുവർക്കും ക്രമക്കേടിൽ പങ്കില്ലെന്നും എന്നാൽ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു
കാരുണ്യലോട്ടറിയുടെ മൊത്തം വരുമാനം ചികിൽസാ സഹായമായി നൽകിയില്ല, പദ്ധതിയുടെ ധനസഹായം അനർഹർക്കാണ് കൂടുതൽ നൽകിയത്, ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ക്രമക്കേടു നടത്തി തുടങ്ങിയ പരാതികളിലായിരുന്നു വിജിലൻസ് പരിശോധന. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻധനമന്ത്രി കെ.എം.മാണി, ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാൻഷു കുമാർ എന്നിവർക്കെതിരായിരുന്നു അന്വേഷണം. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
ഇരുന്നൂറോളം ഫയലുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് വിജിലൻസ് കണ്ടെത്തൽ. ഒ.പി ടിക്കറ്റ് ഹാജരാക്കിയാൽ ലഭിക്കുന്ന ഒറ്റത്തവണ ചികിൽസാ സഹായമായ 5000 രൂപ സംഘടിതമായ ശ്രമത്തിലൂടെ ഇടനിലക്കാർ കൈക്കലാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്.നേരത്തെ മൂവായിരം രൂപയായിരുന്ന ഒറ്റത്തവണ ചികിൽസാ സഹായം പിന്നീട് 5000 രൂപയാക്കി വർധിപ്പിച്ചിരുന്നു.തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഒന്നിൽ ഡി.വൈ.എസ്.പി ,ആർ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.മലപ്പുറം സ്വദേശി കൃഷ്ണകുമാറായിരുന്നു പരാതിക്കാരൻ.റിപ്പോർട്ട് അടുത്തമാസം കോടതി പരിഗണിക്കും.