ഡ്രജർ ഇടപാടടക്കം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജികൾ മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ഇടപാട് സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന വാദം കോടതിയിൽ വിജിലൻസ് നിഷേധിച്ചു. ഡയറക്ടർ ആയിരിക്കെ തുറമുഖ വകുപ്പിൽ സോളർ പാനൽ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്ന ഹർജിയിൽ അടുത്തമാസം 15ന് വിധി പറയും.
തുറമുഖ ഡയറക്ടർ ആയിരിക്കെ മണ്ണുമാന്തിയന്ത്രം വാങ്ങിയത് ടെൻഡർ നടപടികൾ പാലിക്കാതെയാണെന്നായിരുന്നു ജേക്കബ് തോമസിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലെ പ്രധാനവാദം. ഇതുമലം സംസ്ഥാന ഖജനാവിന് 2.67 കോടിരുപയുടെ നഷ്ടമുണ്ടായതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം വിജിലൻസ് കോടതിയിൽ നിഷേധിച്ചു. പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎലും വിദേശകമ്പനിയായ മെറുഡെയും ടെൻഡറിൽ പങ്കെടുത്തിരുന്നു. എന്നാൽ മികച്ച വിൽപനാനന്തരസേവനം വാഗ്ദാനം ചെയ്തതിനാലാണ് വിദേശ കമ്പനിയുടെ ടെൻഡർസ്വീകരിച്ചതെന്നും വിജിലൻസ് വിശദീകരിച്ചു.
ഇടപാടിൽ വീഴ്ചയുണ്ടെന്നും അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ധനകാര്യപരിശോധനാ വിഭാഗം സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയത്. സർവീസിലിരിക്കെ കൊല്ലത്തെ സ്വകാര്യ കോളജിൽ വേതനം പറ്റി ജോലിചെയ്തത് അന്വേഷിക്കണമെന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് വിജിലനൻസ് കോടതി തള്ളിയത്. ജേക്കബ് തോമസ് കുടകിൽ അനധികൃതമായി ഭൂമിസമ്പാദിച്ചകേസ് അന്വേഷിക്കണമെന്നതായിരുന്നു മറ്റൊരാവശ്യം ഇതും മതിയായ തെളിവുകളില്ലാത്തതിനാൽ കോടതി തള്ളി.