സർക്കാരിനും ചീഫ് സെക്രട്ടറിക്കുമെതിരെ രൂക്ഷവിമർശനവുമായി വിജിലൻസ് കോടതി. അഴിമതി കാട്ടിയ ഉദ്യോഗസ്ഥരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനാണ് എന്നായിരുന്നു കോടതിയിടെ വിമർശനം. തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം. ചീഫ് സെക്രട്ടറി അന്വേഷണ ഫയൽ പൂഴ്ത്തിയെന്ന ഹർജി, ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും.
അഴിമതിക്കാരായ ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് നല്ല സന്ദേശം ആണോയെന്നായിരുന്നു കോടതി ചോദ്യം ഉന്നയിച്ചത്. ടോം ജോസ് കോടികളുടെ ക്രമക്കേട് നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറിക്കെതിരെയും കോടതി രൂക്ഷ വിമർശനം നടത്തി. ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി കത്തുകൾ നൽകിയെന്നായിരുന്നു കോടതിയിൽ വിജിലൻസ് വിശദീകരണം. തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിലും കെ എംഎംഎല്ലിലെ മഗ്നീഷ്യം ഇറക്കുമതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും രണ്ട് എഫ്െഎആറുകളാണ് റജിസ്റ്റർ ചെയ്തിരുന്നത്. കെ എംഎംഎല്ലിലെ മഗ്നീഷ്യം ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുകയാണെന്നും ടോം ജോസ് തൽസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ച് വിജിലൻസ് ഡയറക്ടർ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്ത് കൈമാറിയിരുന്നു.
ഇൗ കത്ത് ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു.നടപടിയെടുക്കേണ്ടതിന് പകരം ചീഫ് സെക്രട്ടറി ഫയൽ പൂഴത്തിയെന്നായിരുന്നു ഹർജിക്കാരനായ പായിച്ചറ നവാസിന്റെ പ്രധാന ആരോപണം. ഇതേ തുടർന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ടോം ജോസിനെതിരായ അന്വേഷണ റിപ്പോർട്ടും നടപടി ശുപാർശയും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. അതേസമയം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനെ നെറ്റോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫെബ്രുവരി ഏഴിലേക്ക് മാറ്റി.