വ്യാജ ആധാരമുണ്ടാക്കി വനഭൂമി തട്ടിയെടുത്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും മുൻ റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് കേസ്. പാലക്കാട് കിഴക്കഞ്ചേരി വില്ലേജിലെ പാലക്കുഴിയിലാണ് ഭൂമിതട്ടിപ്പ് നടന്നത്. പത്തുവർഷം മുൻപ് രണ്ട് ഏക്കർ വനഭൂമി കയ്യേറിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ആലത്തൂർ വനമേഖലയിലുളളതും കിഴക്കഞ്ചേരി-ഒന്ന് വില്ലേജിൽ ഉൾപ്പെട്ടതുമായ രണ്ടേക്കർ വനഭൂമിയാണ് കേസിനാധാരം. സിപിഎമ്മിന്റെ പാലക്കുഴി ബ്രാഞ്ച് സെക്രട്ടറിയും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ എം.സി.സണ്ണി, കിഴക്കഞ്ചേരി വില്ലേജ് ഓഫിസറായിരുന്ന അനന്തരൂപൻ, മുൻ സ്പെഷൽ വില്ലേജ് ഓഫിസർ ജോസഫ് റജി, ഭൂമി ഇടപാടുകാരനായ പുഴയ്ക്കൽ പ്രഭാകരൻ എന്നിവർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. 2007 ലാണ് എം.സി. സണ്ണിയും പുഴയ്ക്കൽ പ്രഭാകരനും ചേർന്ന് ഭൂമി ഇടപാട് നടത്തിയത്.
നികുതിസ്വീകരിക്കുന്നതിൽ ഉൾപ്പെടെ അന്നത്തെ വില്ലേജ് ഉദ്യോഗസ്ഥർ കൂട്ടുനിന്നു. പാലക്കുഴി സ്വദേശി ജോഷി ആന്റണി നൽകിയ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി കഴിഞ്ഞ ഡിസംബർ പതിനാറിന് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് ആലത്തൂർ സ്പെഷൽ തഹസിൽദാറിന്റെയും സർവേയറുടെയും സാന്നിധ്യത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഭൂമിതട്ടിപ്പ് സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എം.സുകുമാരൻ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.