വിജിലൻസ് രാജ് എന്ന ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ പരസ്യ പ്രതികരണവുമായി വിജിലൻസ് വകുപ്പ്. വന്‍കിട അഴിമതി പരാതികള്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചു. ആദ്യമായാണ് ഒരു സർക്കാർ വകുപ്പ്,, കോടതി പരാമർശത്തിന് ഇത്തരത്തിലൊരു മറുപടി നൽകുന്നത്.
വിജിലൻസ് ആസ്ഥാനത്തെ ബോർഡിൽ രാവിലെയാണ് നോട്ടിസ് പ്രത്യക്ഷപ്പെട്ടത്. വൻകിട അഴിമതി പരാതികൾ ഇനിമുതൽ സ്വീകരിക്കിലെന്ന നോട്ടിസ് ഉച്ചവരെ വിജിലൻസ് ആസ്ഥാനത്ത് പ്രദർശിപ്പിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഹൈക്കോടതിയിൽ നിന്ന് വിജിലൻസ് വകുപ്പിന് നേരെ ഉണ്ടായ രൂക്ഷ വിമർശനത്തിനുള്ള മറുപടിയായിട്ടായിരുന്നു നോട്ടിസ് പതിച്ചതെന്ന് വ്യക്തം. വിജിലൻസിന്റെ അഴിമതി വിരുദ്ധനിലപാടിനെ പിന്നോട്ടടിക്കുന്നതാണ് ഹൈക്കോടതി പരാമർശമെന്ന് ഡയറക്ടർതന്നെ പലരോടും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആസ്ഥാനത്ത് നോട്ടിസ് പ്രത്യക്ഷപ്പെട്ടത്.
ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം ,ബാർ കോഴ കേസ് എന്നിവ സംബന്ധിച്ച കേസുകളിലാണ് വിജിലൻസിനെ, ഹൈക്കോടതി വിമർശിച്ചത്. മന്ത്രിസഭാ തീരുമാനത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള വിജിലൻസ് രാജാണോ സംസ്ഥാനത്തെന്ന് കോടതി ചോദിക്കുകയായിരുന്നു. ബാർകോഴ കേസ് പരിഗണിച്ചപ്പോൾ സർക്കാർ മാറുമ്പോൾ നിലപാട് മാറുന്നതെങ്ങനെയെന്നാരാഞ്ഞ കോടതി,, വിജിലൻസിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും വ്യക്തമാക്കി. നോട്ടിസ് പതിച്ചതിലൂടെ പ്രകടിപ്പിച്ച വിജിലൻസ് നിലപാടിനെ സർക്കാർ എങ്ങനെനോക്കി കാണുമെന്നാണ് ഇനി അറിയേണ്ടത്.