പുതിയ കെ.പി.സി.സി പ്രസിഡന്റിന്റ കാര്യത്തിൽ തീരുമാനം വൈകുന്നതിനാൽ,താൽക്കാലിക ചുമതല നൽകാൻ നീക്കം.വൈസ് പ്രസിഡന്റ് വി.ഡി സതീശനാണ് പ്രഥമ പരിഗണന.അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത് സംബന്ധിച്ച് ഇരുഗ്രൂപ്പുകളും ചർച്ച തുടങ്ങി.
സ്ത്രീകൾക്കെതിരായ അക്രമം,സദാചാര ഗുണ്ടായിസം,വിലക്കയറ്റം.സർക്കാരിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം ശക്തമാക്കേണ്ട സമയം.പ്രത്യേകിച്ചും മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ.പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി കൊണ്ടുപോകേണ്ട നിർണായക ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിടുന്നത് ശരിയല്ലെന്നാണ് പൊതുവെയുള്ള നിലപാട്.സോണിയ ഗാന്ധി തിരിച്ചെത്തിയാലും വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ പുതിയ പ്രസിഡന്റിന്റ കാര്യത്തിൽ തീരുമാനമാകു.അതുവരെ വൈസ് പ്രസിഡന്റുമാരിൽ ആർക്കെങ്കിലും താൽക്കാലിക ചുമതല നൽകാനാണ് നേതൃത്വത്തിന്റ നീക്കം.എം.എം ഹസനാണ് മുതിർന്നയാളെങ്കിലും പാർട്ടികാര്യങ്ങളിൽ കൂടുതൽ ഇടപെട്ട് പ്രവർത്തിച്ചയാളെന്ന നിലയിൽ വി.ഡി സതീശനായിരിക്കും മുഖ്യപരിഗണന.പുതിയ തലമുറയെന്ന പ്രത്യേകതയും രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവുംസതീശന് അനുകൂലമാകും.താല്‍ക്കാലിക ചുമതലയായതിനാൽ എ,െഎ ഗ്രൂപ്പുകളും എതിർക്കാൻ സാധ്യതയില്ല. രാജിവച്ച വി.എം സുധീരനും വിഡി സതീശന്റ പേരായിരിക്കും മുന്നോട്ടുവയ്ക്കുക.
കെ.മുരളീധരൻ, പി.ടി തോമസ്, കെ. സുധാകരൻ തുടങ്ങിയവരുടെ പേരുകളും പരിഗണനയ്ക്ക് വന്നേക്കാം.ഇതിനിടെ പുതിയ പ്രസിഡന്റിന്റ കാര്യത്തിൽ ഇരു ഗ്രൂപ്പുകളും ചര്‌ച്ച തുടങ്ങി.ഗ്രൂപ്പിന് അതീതമായി പ്രസിഡന്റിനെ നിയമിച്ചത് പാർട്ടിയ്ക്കുള്ളിൽ ഭിന്നത കൂട്ടിയ സാഹചര്യത്തിൽ ഗ്രൂപ്പ് അംഗീകരിച്ചുകൊണ്ടു തന്നെയായിരിക്കും ഇനി ഹൈക്കമാൻഡ് തീരുമാനം.പക്ഷെ ഉത്തർപ്രദേശിലടക്കം കനത്ത തിരിച്ചടി നേരിട്ടതിനാൽ കരുതലോടെയായിരിക്കും കാര്യങ്ങൾ.