ഇ.എസ്.ഐ. ആനുകൂല്യങ്ങൾ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ലഭ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ. ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 21,000 രൂപയാക്കി ഉയർത്തും. കേരളത്തിലെ 43 ഡിസ്പെൻസറികളെ ആറു കിടക്കകളുള്ള ആശുപത്രികളായി വികസിപ്പിക്കുമെന്നും ഇ.എസ്.ഐ. കോര്‍പറേഷന്‍ യോഗത്തിനു ശേഷം ബന്ദാരു ദത്താത്രേയ കൊച്ചിയില്‍ പറഞ്ഞു.
നിര്‍മാണത്തൊഴിലാളികള്‍ , അംഗന്‍വാടി ജീവനക്കാര്‍ , ആശ വര്‍ക്കേഴ്സ്, ഉച്ചഭക്ഷണപദ്ധതി ജീവനക്കാര്‍ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തില്‍ ഇ.എസ്.ഐ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇ.എസ്.ഐ. അംഗങ്ങളുടെ എണ്ണം മൂന്നുകോടിയായി ഉയര്‍ത്തും. വിരമിച്ച തൊഴിലാളികള്‍ക്കും സൂപ്പര്‍ സ്പെഷാലിറ്റി ചികില്‍സാ സൗകര്യം ലഭ്യമാക്കും. പ്രസവവുമായി ബന്ധപ്പെട്ട് 26 ആഴ്ച വരെ ചികില്‍സാ സൗകര്യം അനുവദിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തും അവരുടെ കുടുംബത്തിന് സ്വന്തം നാട്ടിലും ചികില്‍സാ സൗകര്യം ലഭ്യമാക്കും. കേരളത്തിലെ 43 ഇ.എസ്.ഐ. ഡിസ്പെന്‍സറികളുടെ വികസനത്തിന് ഭൂമി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചനടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
തിരുവനന്തപുരം പോത്തന്‍കോട് ഡിസ്പെന്‍സറിയെ മാതൃകാ ഡിസ്പെന്‍സറിയാക്കി മാറ്റാനും കൊച്ചിയില്‍ ചേര്‍ന്ന ഇ.എസ്.ഐ. കോര്‍പറേഷന്റെ യോഗത്തില്‍ തീരുമാനമായി.