തിരുവനന്തപുരം∙ വിജിലൻസ് ഡയറക്ടറുടെ കട്ടിലു കണ്ട് ആരും പനിക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് ഡയറക്ടർക്കെതിരെ എം.വിൻസന്റ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നൽകുമ്പോഴാണു മുഖ്യമന്ത്രി ഡയറക്ടർക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. എന്നാൽ അതു നടപ്പില്ല. മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കില്ല. ചട്ടങ്ങൾ പാലിക്കാൻ അദ്ദേഹവും ബാധ്യസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി വീരന്മാർ കള്ളന്മാരാണെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കുന്നതു കള്ളനു കഞ്ഞിവച്ചനാണെന്നു വിൻസെന്റ് ആരോപിച്ചു. സംസ്ഥാനത്തെ ഭരണസ്തംഭനത്തിന്റെ പ്രധാന ഉത്തരവാദി ജേക്കബ് തോമസ് ആണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് യുഡിഎഫ്, കേരള കോൺഗ്രസ്(എം) അംഗങ്ങൾ ഇറങ്ങിപ്പോയി.