ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തൊടുപുഴയിൽ കണ്ടെന്ന വിവരത്തെ തുടർന്നു കോട്ടയം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിമാർക്കു ജാഗ്രതാ നിർദേശം കൈമാറി. തൊടുപുഴയ്ക്കു സമീപം മുട്ടം ഭാഗത്തു വച്ചാണു ഇന്നു 12.30നു തൃപ്തി ദേശായിയെ കണ്ടതെന്നാണു ഒരു ശബരിമല തീർഥാടകൻ പത്തനംതിട്ട സ്പെഷൽ ബ്രാഞ്ചിൽ വിവരം അറിയിച്ചത്.
തുടർന്ന് ഇൗ വിവരം ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു കൈമാറി. വെള്ള സ്വിഫ്റ്റ് കാറിൽ മുട്ടം ഭാഗത്തു കൂടി ഇവർ കടന്നു പോയെന്നാണു വിവരം. മേലുകാവ് – ഇൗരാറ്റുപേട്ട – എരുമേലി ഭാഗത്തേക്ക് ഇവർ പോകാൻ സാധ്യതയുണ്ടെന്നും ശബരിമലയിൽ പ്രവേശിക്കാനാണു ഇവർ ഉദേശിക്കുന്നതെന്നും പൊലീസ് പറയുന്നു.
അതേസമയം, തൃപ്തി ദേശായിയുടെ ഫോണിൽ വിളിച്ചപ്പോൾ ഒരു പുരുഷനാണു കോൾ അറ്റൻഡ് ചെയ്തത്. തൃപ്തി ദേശായി പുണെയിൽ തന്നെ ഉണ്ടെന്നും ഒരു യോഗത്തിൽ പങ്കെടുക്കുകയാണെന്നുമാണ് ഇയാൾ പറയുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പമ്പയ്ക്കു പോയിട്ടുണ്ട്.