കഴക്കൂട്ടം∙ആയൂർ വച്ചുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നാലുപേരും ടെക്നോപാർക്ക് ജീവനക്കാർ. ഇൻഫോസിസിലെ ജീവനക്കാരായ രമ്യാ കെ.വർക്കി, ലിൻസ് തോമസ്, യുഎസ്ടി ഗ്ലോബലിലെ റോമി ജോർജ് വർഗീസ്, അക്സൈൽ ഫ്രെണ്ട്‌ലൈനിലെ ഷഹാന എന്നിവരുടെ ജീവനാണ് ഇവർ സഞ്ചരിച്ചിരുന്ന അങ്കമാലി സൂപ്പർഫാസ്റ്റും മറ്റൊരു ബസുമായി കൂട്ടയിടിച്ചുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത്. ഇതിനു പുറമെ, 15 ടെക്കികൾ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്.
അമ്പതിനായിരത്തോളം ജീവനക്കാർ ജോലിചെയ്യുന്ന ടെക്നോപാർക്കിനെ സഹപ്രവർത്തകരുടെ അപകട വാർത്ത അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ചു. സാധാരണയായി ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫോസിസ് ഉൾപ്പെടെയുള്ള ടെക്നോപാർക്കിലെ പല കമ്പനികളിലും ശനി, ഞായർ ദിവസങ്ങളിലാണ് അവധി. അതുകൊണ്ടു തന്നെ ആഴ്ചയിൽ നാലു ദിവസം ഹോസ്റ്റലുകളിലും വീടുകളിലും ഉള്ള സൗകര്യത്തിൽ താമസിച്ചശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മിക്ക ടെക്കികളും സ്വന്തം കുടുംബത്തിലേക്കു മടങ്ങും. അതിനാൽ വെള്ളിയാഴ്ച ദിവസം ദീർഘദൂര ബസുകളിലും ട്രെയിനുകളിലും ടെക്നോപാർക്ക് ജീവനക്കാരെ കൊണ്ടു നിറഞ്ഞുകവിയും. പ്രതിധ്വനി ഉൾപ്പെടെയുള്ള ടെക്കികളുടെ സാംസ്കാരിക-സാമൂഹിക സംഘടനകളുടെ ശ്രമഫലമായി വെള്ളയാഴ്ച അനവധി ദീർഘദൂര ബസുകൾ തിരുവന്തപുരം ഡിപ്പോയിൽ നിന്നു ടെക്നോപാർക്കിലെത്തി ജീവനക്കാരെ കയറ്റിക്കൊണ്ടുപോകുന്നുണ്ട്.
ആലപ്പുഴ വഴി പോകുന്ന ട്രെയിനുകൾക്കു പലതിനും കഴക്കൂട്ടത്ത് സ്റ്റോപ്പ് ഉള്ളതിനാൽ ടെക്നോപാർക്കിലെത്തി ആളെടുത്തുപോകുന്ന ദീർഘദൂര സർവീസുകൾ പലതും എംസി റോഡു വഴി പോകുന്നവയാണ്. വെള്ളിയാഴ്ച വൈകുന്നേരം ടെക്നോപാർക്കിൽ നിന്നു ജീവനക്കാരെ കയറ്റിപ്പോകുന്ന ഇതേ സർവീസുകൾ തന്നെയാണു തിങ്കളാഴ്ച രാവിലെ ടെക്നോപാർക്കിലെത്താനും ടെക്കികൾ ആശ്രയിക്കുന്നത്. അപകടമുണ്ടായ അങ്കമാലി സൂപ്പർഫാസ്റ്റാണ് ആദ്യമായി ടെക്നോപാർക്ക് വഴി ദീർഘദൂര സർവീസ് നടത്താനായി കെഎസ്ആർടിസി അയച്ച ബസ്.
നാലു വർഷത്തിലേറെയായി ഇൗ ബസ് കൃത്യമായി സർവീസ് നടത്തുന്നതായി ടെക്കികൾ പറയുന്നു. അപകടം നടന്ന വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അങ്കമാലി സൂപ്പർഫാസ്റ്റ് ആദ്യം ഇൻഫോസിസിലെത്തി. അവിടെ നിന്നുള്ള ജീവനക്കാർ കയറിയപ്പോൾ തന്നെ ബസ് ഏതാണ്ട് പകുതിയിലേറെ നിറഞ്ഞു. പിന്നീട് ടെക്നോപാർക്കിനുള്ളിലും നിർത്തി ആളെടുത്തതോടെ സീറ്റ് നിറഞ്ഞുവെന്നാണു ടെക്കികൾ പറയുന്നത്. മുൻവശത്തെ സീറ്റിൽ അടുത്തിരുന്നവരാണ് അപകത്തിൽ മരിച്ച നാലുപേരും. ആയൂരിൽ വച്ച് അപകടമുണ്ടാകുമ്പോൾ തങ്ങൾ സഞ്ചരിച്ച സൂപ്പർഫാസ്റ്റും എതിരെ വന്ന സ്വകാര്യ സർവീസ് നടത്തുന്ന ബസും അമിതവേഗതിലായിരുന്നുവെന്നാണു പറയുന്നത്. വൈകുന്നേരം വരെ കംപ്യൂട്ടറിനു മുന്നിലിരുന്നു ജോലിചെയ്തു ക്ഷീണിച്ചിരുന്നതിനാൽ ബസിൽ ടെക്കികൾ പലരും മയക്കത്തിലായിരുന്നു. ചിലർ മൊബൈൽഫോണിലൂടെ സംസാരിച്ചിരുക്കുമ്പോഴാണ് അപകടമുണ്ടായത്.
എന്തും സഹായവും: ഇൻഫോസിസ്
കഴക്കൂട്ടം∙ അപകടത്തിൽ മരിച്ച ഇൻഫോസിസിലെ ജീവനക്കാരായ രമ്യ കെ.വർക്കി, ലിൻസ് തോമസ് എന്നിവരുടെ കുടുംബത്തിനും അപകടത്തിൽപെട്ട കമ്പനിജീവനക്കാർക്കും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് ഇൻഫോസിസ് കമ്പനി അധികൃതർ അറിയിച്ചു.