ക്യാംപിൽ അതീവസുരക്ഷയോടെ സൂക്ഷിച്ച വെടിയുണ്ടകളിൽ 7200 എണ്ണം കാണാനില്ല. ആറുമാസം മുൻപ് എസ്എപിയിലെ പൊലീസ് ട്രെയിനികളെ മലപ്പുറത്തെ എംഎസ്പി മേൽമുറി ഫയറിങ് റേഞ്ചിൽ പരിശീലനത്തിനായി കൊണ്ടുപോയപ്പോൾ കൊടുത്തുവിട്ടതിൽ 400 വെടിയുണ്ടകൾ അവിടെ ചെന്നപ്പോൾ കുറവായിരുന്നു. അതിന്റെ അന്വേഷണത്തിനിടെയാണ് എസ്എപിയിൽനിന്നു കൂടുതൽ വെടിയുണ്ടകൾ കാണാതായതു വെളിപ്പെട്ടത്. ഡിജിപി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി എസ്ഐഎസ്എഫ് കമൻഡാന്റിന്റെ നേതൃത്വത്തിൽ നാലംഗ ബോർഡും രൂപീകരിച്ചു.
കാണാതായ ഉണ്ടകൾ 7.62 എംഎം റൈഫിളിൽ ഉപയോഗിക്കുന്നതാണ്. കേന്ദ്രസർക്കാരിന്റെ ആയുധ നിർമാണശാല (ഓർഡനൻസ് ഫാക്ടറി), സിആർപിഎഫിന്റെ രാംപൂർ സെൻട്രൽ വെപ്പൺ സ്റ്റോർ എന്നിവടങ്ങളിൽ നിന്നാണു പൊലീസ് ചീഫ് സ്റ്റോറിൽ വെടിയുണ്ടകൾ എത്തുന്നത്. 600 എണ്ണം വീതം കൊള്ളുന്ന സിടിഎൻ ബോക്സിലും 400 എണ്ണം കൊള്ളുന്ന ബെന്റോലിയർ ബോക്സിലുമാണ് ഇവ കൊണ്ടുവരുന്നത്.
മേൽമുറിയിൽ 600 വെടിയുണ്ടകൾ വീതം കൊള്ളുന്ന രണ്ടു പെട്ടികളാണു കൊടുത്തുവിട്ടത്. അവിടെ ചെന്നുനോക്കിയപ്പോൾ അതിൽ 400 വീതമായിരുന്നു. ആകെ 400 ഉണ്ടകളുടെ കുറവ്. ചുമതലക്കാരനായ ഉദ്യോഗസ്ഥൻ അപ്പോൾതന്നെ ഫയറിങ് റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന സിറിൽ സി.വെള്ളൂരിനെയും എസ്എപി കമൻഡാന്റ് അബ്ദുൽ റസാക്കിനെയും ഇക്കാര്യം അറിയിച്ചു. എന്നാൽ എസ്എപിയിലെ വെടിയുണ്ടകളുടെ ചുമതലക്കാരനും പൊലീസ് ചീഫ് സ്റ്റോറിലെ ആർമർ ഡിവൈഎസ്പിയും കൈമലർത്തി.
എസ്എപി കമൻഡാന്റ് സ്വന്തം നിലയിൽ ബോർഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു എസ്എപിയിലെ ബറ്റാലിയൻ ക്വാട്ടർമാസ്റ്റർ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന വെടിയുണ്ടകളിൽ രണ്ടായിരത്തിലേറെ കുറവുണ്ടെന്നു കണ്ടെത്തിയത്. തുടർന്നു ഡിജിപി രൂപീകരിച്ച നാലംഗ ബോർഡിന്റെ പരിശോധനയിൽ കാണാതായ തിരകളുടെ എണ്ണം 7200 ലേറെയായി ഉയർന്നു.
ഇതിനിടെ കഴിഞ്ഞദിവസം രാത്രി എസ്എപിയിൽ ആയുധങ്ങൾ സൂക്ഷിച്ചിട്ടുള്ള ക്വാട്ടർമാസ്റ്റർ സ്റ്റോറിൽ അസിസ്റ്റന്റ് കമൻഡാന്റ് മിന്നൽ പരിശോധന നടത്തിയപ്പോൾ അവിടെ മൂന്നു പൊലീസുകാർ മദ്യപിക്കുന്നതായി കണ്ടെത്തി. ഇക്കാര്യം പറയാതെ അവിടെ ചുമതല നൽകിയിട്ടുള്ളവർക്കു കാര്യശേഷി കുറവെന്നാണ് അദ്ദേഹം കമൻഡാന്റിനു റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടുപേരെ ചുമതലയിൽനിന്നു നീക്കി. ഇവിടെയാണു പൊലീസുകാരുടെ തോക്കും, ലാത്തിയും ഷീൽഡും ബോഡി പ്രോട്ടക്റ്ററും എല്ലാം സൂക്ഷിച്ചിരിക്കുന്നത്.