പോക്സോ കേസിൽ ഉൾപ്പെടുന്ന ഉന്നതരുടെ മുൻകൂർ ജാമ്യത്തിൽ അനുഭാവപൂർവ്വമായ തീരുമാനം കോടതിയിൽനിന്നുണ്ടാകുമ്പോൾ ആദിവാസികൾക്ക് ലഭിക്കുന്നത് തിരിച്ചടിമാത്രം. ജാമ്യം അനുവദിച്ചാലും കർക്കശമായ മാനദണ്ഡങ്ങൾമൂലം ആദിവാസികൾക്ക് പുറത്തിറങ്ങണമെങ്കിൽ മറ്റ് ജനവിഭാഗങ്ങളെ ആശ്രയിക്കണം. വയനാട് മുത്തങ്ങ തിരുവണ്ണൂർ കോളനിയിലെ ശിവദാസനെ ജാമ്യത്തിലിറക്കാൻ ആളില്ലാത്തതിനാൽ ഇരുപത്ദിവസമാണ് തടവറയില്‍ അധികം കിടക്കേണ്ടിവന്നത്.
2015 ഒക്ടോബർ മൂപ്പതിയൊന്നിന് ജോലി സ്ഥലത്തുനിന്നാണ് ബത്തേരി പൊലീസ് ശിവദാസിനെ കസ്റ്റഡിയിലെടുക്കുന്നത്. സമീപത്തെ കോളനിയിലെ പെൺകുട്ടി ഗോത്രആചാരപ്രകാരം ശിവദാസന്റെ വീട്ടിൽ താമസം തുടങ്ങിയതായിരുന്നു കാരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് പോക്സോയും ചുമത്തി. പെൺകുട്ടിയെ നിർഭയയിലേക്കും ശിവദാസിനെ ജയിലിലേക്കും മാറ്റി.
ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്തയെന്ന കടമ്പ വലുതായിരുന്നു. ആദിവാസികളല്ലാത്ത ആരെങ്കിലും ജാമ്യത്തിലെടുക്കാൻ വരണമെന്നായിരുന്നു കോടതിയുടെ നിർദേശം. പോരാത്തതിന് ജാമ്യക്കാരന്റെ ആധാരവും ഹാജരാക്കണം. ഇരുപത് ദിവസത്തിനുശേഷം മനുഷ്യാവകാശപ്രവർത്തകരെത്തിയാണ് ശിവദാസനെ പുറത്തിറക്കിയത്. കേസിൽ കുറ്റപത്രംപോലും ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല.