മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിന് വാശിയേറ്റി ടികെ ഹംസയുടെ രൂക്ഷവിമര്‍ശനം. പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനാർഥിയായത് രാഷ്ട്രീയ ധാർമികതയില്ലാത്ത തീരുമാനമെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം ടി.കെ. ഹംസ പറഞ്ഞു. 2004ൽ സംഭവിച്ചതു പോലെ ഇപ്രാവശ്യവും ഇടതുപക്ഷത്തിന് അനുകൂലമായ മുസ്‌ലിം സാമൂദായിക ധ്രുവീകരണമുണ്ടാകുമെന്നും ടി.കെ. ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് വലിയ ഭൂരപക്ഷത്തിന് വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി കാലാവധി തീരാൻ നാലു വർഷത്തിലേറെ ബാക്കിയുളളപ്പോൾ ലോക്സഭാ സ്ഥാനാർഥിയായത് രാഷ്ട്രീയ മാന്യതയല്ലെന്നാണ് ടി.കെ. ഹംസയുടെ പക്ഷം.
ലോക്സഭയിൽ രണ്ട് എം.പിമാരുളള മുസ്‌ലിംലീഗിന് ദേശീയ രാഷ്ട്രീയത്തിൽ ഒരു റോളുമില്ലെന്നാണ് ഹംസയുടെ ആക്ഷേപം.
2004ൽ മുസ്‌ലിം ലീഗിന്റെ പച്ചക്കോട്ടയിൽ ടി.കെ. ഹംസ ജയിച്ചപ്പോൾ രൂപപ്പെട്ട ഇടതുപക്ഷത്തിന് അനുകൂലമായ മുസ്്ലിം സമുദായത്തിന്റെ പിന്തുണ ഇപ്രാവശ്യവുമുണ്ടാകുമെന്നാണ് പ്രതീക്ഷ.
താൻ സ്ഥാനാർഥിയാകുമോ എന്ന് സി.പി.എം നേതൃത്വം തീരുമാനിക്കുമെന്നും ടി.കെ. ഹംസ പറഞ്ഞു.