തൃശൂർ നഗരത്തിലെ സൺ ആശുപത്രിയിൽ തീപിടുത്തം. ഈ വേസ്റ്റ് സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് അർധ രാത്രിയിൽ തീ പടർന്നത്. അതീവ ഗുരുതര നിലയിലുള്ളവരെയടക്കം മുഴുവൻ രോഗികളെയും ആശുപത്രിയിൽ നിന്ന് മാറ്റിയതോടെ വൻദുരന്തം ഒഴിവായി.
ഹാർട്ട് ആശുപത്രി എന്നറിയപ്പെടുന്ന തൃശൂർ നഗരത്തിലെ സൺ മെഡിക്കൽ ആന്റ് റിസർച്ച് സെന്ററിലാണ് അർധരാത്രി ഒരു മണിയോടെ തീപിടിച്ചത്. ഉപയോഗശൂന്യമായ കംപ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഒന്നാം നിലയിലെ മുറിയിലാണ് തീകണ്ടത്. മുറികളിലേക്കും വാർഡുകളിലേക്കും പുക പടർന്നതോടെ രോഗികൾ പരിഭ്രാന്തരായി.
ഉടൻ തന്നെ പൊലീസും ഫയർഫോഴ്സുമെത്തി അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കിടന്നവരെയടക്കം നൂറ്റിമുപ്പതോളം രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ഫയർഫോഴ്സെത്തി തീയും പുകയും നീയന്ത്രണവിധേയമാക്കി. ഷോർസ് സർക്യൂട്ടാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
നഴ്സുമാരും പൊതുപ്രവർത്തകരടക്കമുള്ളവരും ചേർന്ന് പുലർച്ചെ നാല് മണിയോടെ അവസാനരോഗിയെയും ആശുപത്രിയിൽ നിന്ന് മാറ്റിയതോടെ ആശങ്ക പൂർണമായും ഒഴിഞ്ഞു.