തൃശൂർ പൂരത്തിന് ഒരു മാസം മാത്രം അവശേഷിക്കുമ്പോളും വെടിക്കെട്ട് നടക്കുമോയെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. അമിട്ടും ഗുണ്ടും അടക്കമുള്ള പതിവ് വെടിക്കെട്ടിന് അനുമതി ലഭിക്കാനുള്ള തടസം ഇതുവരെ മാറിയില്ല. ഈ സാഹചര്യത്തിൽ പൂരം നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാനുള്ള മന്ത്രിതല യോഗം ഇന്ന് തൃശൂരിൽ ചേരും.
പുറ്റിങ്ങൽ ദുരന്തത്തെ തുടർന്ന് എക്സ്പ്ളോസീവ് നിയമം കർശനമാക്കിയതാണ് പതിവ് വെടിക്കെട്ടിനുള്ള പ്രധാന തടസം. ഈ നിയമപ്രകാരം തൃശൂർ പൂരം വെടിക്കെട്ടിനടക്കം പ്രധാനമായും ഉപയോഗിച്ചിരുന്ന ഗുണ്ടും കുഴിമിന്നലും അമിട്ടുമെല്ലാം അനുമതിയില്ലാത്ത വസ്തുക്കളുടെ കൂട്ടത്തിലാണ്. ഈ വർഷം നടന്ന ഒരുവെടിക്കെട്ടിലും ഇവ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുമില്ല. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പറഞ്ഞു.
വാക്കാൽ പറഞ്ഞെങ്കിലും വെടിക്കെട്ടിന് തടസമായുള്ള സർക്കുലർ പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടില്ല. ഗുണ്ടും അമിട്ടും അടക്കമുള്ളവ ഉപയോഗിക്കണമെങ്കിൽ രണ്ട് മാസം മുൻപ് പ്രത്യേക അനുമതി വേണമെന്നും പറയുന്നു. ഇതോടെ തൃശൂർ പൂരത്തിന് കൃത്യം ഒരുമാസം മാത്രം അവശേഷിക്കുമ്പോൾ അനുമതി ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ആശങ്കയും ആശയക്കുഴപ്പവും വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിയമവും പാരമ്പര്യവും പാലിച്ച് എങ്ങിനെ പൂരം നടത്താമെന്നാലോചിക്കാനാണ് തൃശൂരിലെ മന്ത്രിമാരായ എ.സി.മൊയ്തീന്റെയും വി. എസ്. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ യോഗം വിളിച്ചത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.