തൃശൂർ വലിയാലുക്കൽ സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം മണാലിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയ്ക്കു പൊലീസ് നീക്കം. മൃതദേഹം അഴുകിയതിനാൽ ഷിഫയുടേതു തന്നെയെന്ന് ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. വിനോദ സഞ്ചാര കേന്ദ്രമായ മണാലിയിൽ ട്രക്കിങ്ങിനിടെയാണ് വലിയാലുക്കൽ രായംമരയ്ക്കാർ അബ്ദുൽ നിസാറിന്റെയും ഷർമിളയുടെയും മകൾ ഷിഫയെ (22) ഒരുമാസം മുൻപു കാണാതായത്.
ട്രക്കിങ്ങിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഷിഫയുടെ അസാന്നിധ്യത്തെക്കുറിച്ചു പരാതിപ്പെടുകയോ വീട്ടിൽ അറിയിക്കുകയോ ചെയ്യാതിരുന്നതു സംശയങ്ങൾക്കിടയാക്കുന്നുണ്ട്. പാസ്പോർട്ടും യാത്രാരേഖകളും വസ്ത്രങ്ങളുമൊക്കെ ഷിഫയുടെ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തെങ്കിലും ഫോൺ മാത്രം അപ്രത്യക്ഷമായതും സംശയങ്ങൾക്കിടയാക്കുന്നു. ഷിഫയുടെ സഹോദരൻ ഷിബിൻ ഇന്നലെ മണാലിയിലത്തിയിട്ടുണ്ട്.
ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന ഷിഫ കഴിഞ്ഞ ഒക്ടോബർ 14ന് ആണ് ഡൽഹിയിലേക്ക് ഒൗദ്യോഗികാവശ്യത്തിനായി പുറപ്പെട്ടത്. ഇവിടെ നിന്നു സുഹൃത്തുക്കൾക്കൊപ്പമാണ് മണാലിയിലേക്കു ട്രക്കിങ്ങിനു പോയത്. ഡിസംബർ അവസാന ആഴ്ച വരെ ഫെയ്സ്ബുക്കിൽ യാത്രാവിവരങ്ങൾ പോസ്റ്റ് ചെയ്യുകയും മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ജനുവരി ഏഴിന് അപരിചിതമായൊരു നമ്പറിൽ നിന്നു വീട്ടിലേക്കു വിളിച്ച ഷിഫ, ജനുവരി 15നു താൻ വീട്ടിലെത്തുമെന്നു പറഞ്ഞിരുന്നു. പിന്നീടു ദുരൂഹ സാഹചര്യത്തിൽ കാണാതായി.
ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് ഇടയ്ക്കിടെ യാത്ര പോകാറുള്ളതിനാൽ ഷിഫയുടെ അസാന്നിധ്യം ആദ്യം ശ്രദ്ധിക്കപ്പെട്ടില്ല. ജനുവരി 15നു ശേഷവും വീട്ടിലെത്താതായതോടെയാണ് വീട്ടുകാർ ആശങ്കയിലായത്. ജനുവരി 29ന് ആണ് ബഹംഗ് ഗ്രാമത്തിൽ ബിയാസ് നദിക്കരയിൽ മഞ്ഞിൽ പൊതിഞ്ഞ നിലയിൽ ഷിഫയുടെ മൃതദേഹം കണ്ടെത്തിയത്. നേരത്തേ, മണാലിയിൽ തന്നെ മൃതദേഹം പൊലീസ് സംസ്കരിച്ചിരുന്നു.
‘ഹാപ്പി ക്രിസ്മസ് ഫ്രം മണാലി’ - ഷിഫയുടെ അവസാന പോസ്റ്റ്
മണാലിയിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ്ങിനിടെ എടുത്ത ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഷിഫയുടെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റ്. ദിവസങ്ങളോളം നീണ്ട യാത്രയുടെ പലതരം ചിത്രങ്ങൾ ഷിഫ പോസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ് ആശംസയ്ക്കു ശേഷം മറ്റു പോസ്റ്റുകളൊന്നുമുണ്ടായില്ല. എന്നാൽ, ഷിഫയ്ക്കൊപ്പം ട്രക്കിങ്ങിൽ പങ്കെടുത്തവരിലൊരാൾ പോസ്റ്റ് ചെയ്തൊരു ഫോട്ടോ പല സംശയങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ജീവിതത്തിലെ ഏറ്റവും ദുർഘടം പിടിച്ച ട്രക്കിങ്ങിലാണ് ഇപ്പോഴെന്നും കടുത്ത മഞ്ഞുവീഴ്ച കാരണം ഒരു ഗുഹയിൽ കഴിച്ചു കൂട്ടുകയാണ് തങ്ങളെന്നും ഇയാളുടെ പോസ്റ്റിൽ പറയുന്നു.
കയ്യിൽ വെള്ളമോ ഭക്ഷണമോ ഇല്ല. രാത്രി വൈകും മുൻപേ ആരെങ്കിലും ഇതുവഴി വന്നില്ലെങ്കിൽ ഈ കൊടും തണുപ്പ് എങ്ങനെ അതിജീവിക്കും എന്ന ആശങ്ക പങ്കുവച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ദീപാവലിക്കാലത്തായിരുന്നു ട്രക്കിങ് സംഘം ഗുഹയിൽ കഴിച്ചു കൂട്ടിയത്. ചന്ദേർഘനി ചുരവും മലാനാ ഗ്രാമവുമൊക്കെ കടന്നുപോയതിന്റെ വിശേഷങ്ങളും പോസ്റ്റിലുണ്ട്.
ഫോൺ എവിടെ?
മൊബൈൽ ഫോൺ അപ്രത്യക്ഷമായതാണ് ഷിഫയുടെ മരണത്തെക്കുറിച്ചു ദുരൂഹത വർധിപ്പിക്കുന്നതെന്നു പൊലീസ്. പാസ്പോർട്, ബാഗ്, വസ്ത്രങ്ങൾ, യാത്രാരേഖകൾ എന്നിവ മൃതദേഹത്തിനടുത്തു നിന്നു കണ്ടെത്തിയെങ്കിലും ഫോൺ മാത്രം ഇക്കൂട്ടത്തിലില്ല. പൊലീസിന്റെ സംശയം ശരിയാണെങ്കിൽ ജനുവരി പത്തിനു മുൻപു ഷിഫയുടെ മരണം സംഭവിച്ചിട്ടുണ്ടാകാം. കടുത്ത മഞ്ഞുവീഴ്ചയും ദുർഘടമായ കാലാവസ്ഥയും മൂലം ഗതാഗതം അസാധ്യമാകുകയും ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്ത സമയമാണിത്. ഇവിടേക്കു വിനോദ സഞ്ചാരികൾക്കു വിലക്കും ഈ സമയത്ത് ഏർപ്പെടുത്തിയിരുന്നു. മഞ്ഞുവീഴ്ചയിൽ രൂപപ്പെട്ട പാളിക്കടിയിലാണ് മൃതശരീരം കണ്ടെത്തിയത്.