ലാവലിൻ റിവിഷൻ ഹർജിയിൽ അടുത്തമാസം 9ന് ഹൈക്കോടതി വാദം കേൾക്കും. റിവിഷൻ ഹർജി വേഗത്തിൽ തീർപ്പാക്കണമെന്ന മാധ്യമപ്രവർത്തകൻ എംആർ അജയന്റെ അപേക്ഷ ഹൈക്കോടതി തള്ളി. വാദം മനപ്പൂർവം വൈകിപ്പിക്കാൻ സിപിഎമ്മും ബിജെപിയും ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത് ആരോപിച്ചു.
കേസുകൾ എങ്ങിനെ തീർപ്പാക്കണമെന്ന് ന്യായാധിപൻമാർക്ക് അറിയാമെന്നായിരുന്നു കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന ഉപഹർജിക്കുള്ള ഹൈക്കോടതിയുടെ മറുപടി. മുൻഗണനയും ഗൗരവവുമനുസരിച്ചാണ് കേസുകൾ തീർപ്പാക്കുന്നതെന്ന് അതല്ലാതെ കക്ഷികളുടെ നിർദേശമനുസരിച്ചല്ലെ. നിയമ നടപടികൾ യാന്ത്രികമല്ല. നിശ്ചിത നടപടി ക്രമങ്ങളിലൂടെയാണ് കോടതിവ്യവഹാരങ്ങൾ നടക്കുന്നത് അതിനാൽ തന്നെ അന്തിമ വിധിയുണ്ടാകാൻ അതിന്റേതായ കാലതാമസമുണ്ടാകും. ഹർജി വേഗത്തിൽ തീർപ്പാക്കാൻ അപേക്ഷ നൽകിയ കക്ഷിയുടെ അഭിഭാഷകൻ പൊതുവേദിയിൽ നിയമവ്യവസ്ഥയെ അവഹേളിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഈ നിലപാടിന് അഭിഭാഷകന് പിഴ ചുമത്തണമെന്ന് സിബിഐയുടെയും പ്രതിഭാഗത്തെയും അഭിഭാഷകർ ആവശ്യപ്പെട്ടു.
അഡീഷണൽ സോളിസിറ്റർ ജനറലിന്റെ സൗകര്യം മാനിച്ച് അടുത്തമാസം 21ന് ഹർജി പരിഗണിക്കണമെന്നായിരുന്നു സിബിഐയടെ ആവശ്യം. എന്നാൽ എതിർകക്ഷികളുടെ എതിർപ്പ് പരിഗണിച്ച് അടുത്തമാസം 9ന് ഹർജി പരിഗണിക്കാൻ കോടതി തീരുമാനിച്ചു. സിപിഎം ബിജെപിഒത്തുകളിയുടെ ഭാഗമായി കേസ് മനപ്പൂർവം തോറ്റുകൊടുക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു
കേസ് തുടർച്ചയായി നീട്ടിവയ്ക്കുന്നത് സംശയങ്ങൾക്ക് ഇടനൽകുന്നെന്നും രമേശ് ചെന്നത്തല പറഞ്ഞു