കോട്ടയം മറ്റക്കര ടോംസ് എൻജിനീയറിങ് കോളജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സാങ്കേതിക സർവകലാശാല അന്വേഷണ സമിതി. അടിസ്ഥാന സൗകര്യവും ജീവനക്കാരുമില്ലാത്ത കോളജ് സർവകലാശാലയെ കബളിപ്പിച്ചാണ് അംഗീകാരം നേടിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പാമ്പാടി നെഹ്റൂ കോളജിൽ മാനസിക പീഡനമെന്ന പരാതി വ്യാപകമായതിനാൽ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും നിർദേശം. അന്വേഷണ റിപ്പോർട്ട് നാളെ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് പാമ്പാടി നെഹ്റൂ കോളജിനെതിരെയും ചെയർമാൻ അടക്കമുള്ളവർ പീഡിപ്പിക്കുന്നൂവെന്ന് മറ്റക്കര ടോംസ് കോളജിനെതിരെയും പരാതികളുയർന്നതോടെയാണ് സർവകലാശാല സമിതി അന്വേഷണം ആരംഭിച്ചത്. മറ്റക്കര ടോംസ് കോളജിൽ സർവകലാശാല നിയമപ്രകാരം വേണ്ട ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോയില്ല. മറ്റൊരു കെട്ടിടം കാട്ടി സർവകലാശാലയെ കബളിപ്പിച്ചാണ് ടോംസ് കോളജ് അംഗീകാരം നേടിയതെന്നും അന്വേഷണത്തിൽ ബോദ്യമായി. വിദ്യാർഥികളുടെ പരാതിയും വ്യാപകമായതിനാൽ കോളജിന്റെ അംഗീകാരം റദ്ദാക്കണം. നിലവിൽ ഇവിടെയുള്ള വിദ്യാർഥികളെ അവരുടെ താൽപര്യം പരിഗണിച്ച ശേഷം മറ്റ് കോളജിൽ അഡ്മിഷൻ നൽകാൻ സർക്കാർ ഇടപെടണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി കോപ്പിയടിച്ചിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. കോപ്പിയടിച്ചെന്ന ആരോപണമല്ലാതെ തെളിവുകളൊന്നും ഹാജരാക്കാൻ കോളജിനായിട്ടില്ല. എന്നാൽ ജിഷ്ണു മാനസിക പീഡനത്തിനിരയയെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സർവകലാശാല സംഘം അന്തിമ വിലയിരുത്തലിലെത്തിയില്ല. അതേസമയം കോളജിൽ ചില അധ്യാപകരടക്കമുള്ളവരുടെ നേതൃത്വത്തിൽ ശാരീരിക മാനസിക പീഡനമെന്ന പരാതി വ്യാപകമാണെന്ന് ബോദ്യമായെന്നും കോളജിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ സർക്കാർ നിയോഗിക്കണമെന്ന നിർദേശിക്കുന്നുണ്ട്.. സർവകലാശാല രജിസ്ട്രാർ ഡോ. ജി. എസ്. പദ്മകുമാറിന്റെയും പരീക്ഷാ കൺട്രോളർ ഡോ. എസ്. ഷാബുവിന്റെയും നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.