സംസ്ഥാനത്തെ ജയിലുകളിൽനിന്നു വിപണിയിലെത്തുന്ന ‘ഫ്രീഡം’ ഉൽപന്നങ്ങളിൽ അഴിമതിയുടെ മായം കലരുന്നു. ചപ്പാത്തി അടക്കമുള്ള ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതു ബിൽ രേഖപ്പെടുത്താതെ. അസംസ്കൃത വസ്തുക്കളുടെ അളവിനനുസരിച്ചുള്ള ഊഹക്കണക്കു മാത്രം സർക്കാരിനു സമർപ്പിച്ചു വെട്ടിപ്പു നടത്തുകയാണ് ഒരുകൂട്ടം ജീവനക്കാർ.
ബിൽ അടിക്കാൻ മെഷീൻ നൽകിയിട്ടുണ്ടെങ്കിലും വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലടക്കം പ്രധാന ജയിലുകളിലൊന്നും ഇവ ഉപയോഗിക്കാറേയില്ല. ജയിലുകളിലെ ‘ഫ്രീഡം’ കൗണ്ടറുകളിൽനിന്നു വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിലാണു കൂടുതൽ വെട്ടിപ്പു നടക്കുന്നത്.
തടവുകാരെ ഉപയോഗിച്ചു നിർമിക്കുന്ന ചപ്പാത്തി, ചിക്കൻകറി, മുട്ടക്കറി, വെജിറ്റബിൾ കറി, ചിപ്സ്, ബൺ, ലഡു, കേക്ക് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും സോപ്പുപൊടി, കാർവാഷ്, ചന്ദനത്തിരി, പേപ്പർബാഗ്, ഫിനോയിൽ, മെഴുകുതിരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുമാണു ഫ്രീഡം കൗണ്ടറിലൂടെ വിൽക്കുന്നത്. ഇവയ്ക്കൊന്നും ബിൽ കൊടുക്കാറില്ല. അസംസ്കൃത വസ്തുക്കളുടെ അളവു മാത്രമേ ജയിലിൽ കൃത്യമായി രേഖപ്പെടുത്തുന്നുള്ളൂ.
ഇവ ഉപയോഗിച്ചു നിർമിക്കാവുന്ന ഉൽപന്നങ്ങളുടെ കുറഞ്ഞ അളവ് എത്രയാണോ അത്രയും സാധനങ്ങൾ നിർമിച്ചതായി രേഖപ്പെടുത്തും. എന്നാൽ റജിസ്റ്ററിൽ കണക്കെഴുതുമ്പോൾ കേടായത് അഥവാ ‘ഡാമേജ്’ ഇനത്തിൽ സാധനങ്ങൾ തിരുകിക്കയറ്റി ഇതിന്റെ വില പങ്കിട്ടെടുക്കുകയാണ് ഇപ്പോഴത്തെ രീതി.
ബിൽ അടിക്കാൻ ജയിൽ വകുപ്പ് മെഷീനുകൾ നൽകിയിട്ടുണ്ടെങ്കിലും ഇവ ഉപയോഗിക്കാറേയില്ല. ആക്ഷേപങ്ങൾ ഉയരുമ്പോൾ മാത്രം പൂജപ്പുര സെൻട്രൽ ജയിലിൽ വല്ലപ്പോഴും ബിൽ കൊടുക്കും. മറ്റിടങ്ങളിൽ ഇതുമില്ല. അതുകൊണ്ടു തന്നെ വിൽപന നടത്തിയതായി സർക്കാരിനു സമർപ്പിക്കുന്ന കണക്കിനേക്കാൾ ഒരുപാടു കൂടുതലാകും യഥാർഥത്തിൽ വിറ്റഴിച്ചത്.
ഇങ്ങനെ ലഭിക്കുന്ന പണം ജീവനക്കാർ തമ്മിൽ പങ്കിട്ടെടുക്കുന്നു. മൂന്നു വർഷം കൂടുമ്പോൾ ജീവനക്കാർക്കു സ്ഥലംമാറ്റം ജയിൽ വകുപ്പിൽ നിർബന്ധമാണെങ്കിലും ഫുഡ് കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരുടെ കസേര ഇളകാത്തത് അഴിമതിയുടെ ബലത്തിലാണെന്നു സൂചനയുണ്ട്.
ബോക്സ് ചപ്പാത്തിയുടെ കനം കുറയും, കീശ വീർക്കും ജയിലുകളിൽ നിർമിക്കുന്ന ചപ്പാത്തിയുടെ കനം കുറയുന്നതിനനുസരിച്ചു ജീവനക്കാരുടെ കീശ വീർക്കുന്നു. ഒരു കിലോ മാവ് ഉപയോഗിച്ചു മിനിമം എത്ര ചപ്പാത്തി നിർമിക്കണം എന്നു ജീവനക്കാർക്കു കൃത്യമായ നിർദേശമുണ്ട്. എന്നാൽ, ചപ്പാത്തി നിർമാണ യന്ത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ചപ്പാത്തിയുടെ കനം കുറയ്ക്കാൻ കഴിയും.
ഫലമോ, ഒരു കിലോ മാവ് കൊണ്ടു നിർമിക്കാവുന്ന ചപ്പാത്തിയുടെ എണ്ണം കൂടും. ക്വിന്റൽ കണക്കിനു മാവ് കൊണ്ടു ചപ്പാത്തി നിർമിക്കുന്ന ജയിലുകളിൽ ജീവനക്കാർ സമ്പാദിക്കുന്ന പണം എത്രയെന്ന് ഊഹിക്കാമല്ലോ. ഈ കൊള്ളയ്ക്കു കൂട്ടുനിൽക്കുന്ന തടവുകാർക്കുമുണ്ടു ലാഭം. ജയിലിൽനിന്നു പുറത്തിറങ്ങുമ്പോൾ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്ന മട്ടിൽ പണം വേറെ കിട്ടും.