പെട്രോൾ ടാങ്കറുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെ പേരിൽ എണ്ണക്കമ്പനികൾ കോടികളുടെ അഴിമതി നടത്തുന്നുവെന്ന് ടാങ്കറുടമകൾ. ടാങ്കറുകളിൽ മൂന്നുലക്ഷം രൂപയുടെ അളവ് ഉപകരണം സ്ഥാപിക്കാനെന്ന് പറഞ്ഞ എണ്ണക്കമ്പനി, നോട്ട് നിരോധനത്തിന് ശേഷം ഉപകരണത്തിന് പതിമൂവായിരം രൂപ മതിയെന്ന് വ്യക്തമാക്കി. പല സുരക്ഷാഉപകരണങ്ങളും അടിക്കടി മാറ്റുന്നത് അഴിമതി ലക്ഷ്യമിട്ടാണെന്നും ആക്ഷേപമുണ്ട്.
ടാങ്കറുകളിൽ പെട്രോളും ഡീസലും നിറയ്ക്കുമ്പോൾ അളവ് കവിഞ്ഞു പോകാതിരിക്കാൻ ഓവർസ്പിൽ സെൻസർ എന്ന ഉപകരണം സ്ഥാപിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ടാങ്കറുടമകൾക്ക് നിർദേശം നൽകിയിരുന്നു. സെൻസർ ഘടിപ്പിച്ച ടാങ്കറുകൾ മാത്രം ടെൻഡറകളിൽ പങ്കെടുത്താൽ മതിയെന്നും വ്യവസ്ഥയുണ്ടാക്കി. ഒരു വാഹനത്തിൽ സെൻസർ ഘടിപ്പിക്കുന്നതിന് ടാങ്കറുകളുടെ വലിപ്പമനുസരിച്ച് രണ്ടു ലക്ഷം മുതൽ മൂന്നുലക്ഷം രൂപവരെയാകുമെന്നും ഇത് ടാങ്കറുടമകൾ നൽകണമെന്നുമായിരുന്നു നിർദേശം. ഇതിനെതിരെ ടാങ്കർലോറി ഉടമകൾ കഴിഞ്ഞവർഷം ഓഗസ്റ്റ് മുതൽ പണിമുടക്ക് നടത്തി. മുന്നു തവണയാണ് സമരം ചെയ്തത്. പെട്രോൾ നിറയ്ക്കുന്ന വാൽവിൽ ഇതേ െസൻസർ ഘടിപ്പിക്കാമെന്ന ബദൽനിർദേശം പോലും ഐഒസി അഗീകരിച്ചില്ല. എന്നാൽ നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നാലെ ഉപകരണത്തിന് വെറും പതിമൂവായിരം രൂപ മാത്രം നൽകിയാൽ മതിയെന്ന് എണ്ണക്കമ്പനി അധികൃതർ അറിയിച്ചെന്ന് ടാങ്കറുടമകൾ പറയുന്നു
ഇതു കൂടാതെ ഇന്ധനടാങ്കറുകൾക്ക് മുകളിൽ ആദ്യം അലൂമിനിയം അടപ്പ് ഘടിപ്പിക്കണമെന്ന് നിർദേശമിറക്കുകയും ആറുമാസത്തിന് ശേഷം ഇത് സ്റ്റീൽ ആക്കണമെന്ന് നിർദേശിക്കുകയും പിന്നീട് വീണ്ടും അലൂമിനിയമാക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തെന്നും ആക്ഷേപമുണ്ട്. അടിക്കടി സുരക്ഷാഉപകരണങ്ങൾ മാറ്റുന്നത് കമ്മീഷൻ വാങ്ങിയുള്ള അഴിമതിക്കാണെന്നും ടാങ്കറുടമകൾ ആരോപിക്കുന്നു.