ലോ അക്കാദമിയിലെ വിദ്യാർഥികൾ ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവതരമെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ വിലയിരുത്തൽ. ഇന്റേണല്‍ മാർക്ക്, ഹാജർ എന്നിവയെ കുറിച്ച് കുട്ടികൾ പറഞ്ഞ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തി. ലോ അക്കാദമിക്ക് സർക്കാർ നൽകിയ 11. 49 ഏക്കർഭൂമി ഗവർണ്ണർ ചീഫ് പേട്രണായ ട്രസ്റ്റിനാണ് നൽകിയിരുന്നതെന്ന് വ്യക്തമാക്കുന്ന നിയമസഭാ രേഖകൾ പുറത്തു വന്നു.
ഇഷ്ടമില്ലാത്ത വിദ്യാർഥികൾക്ക് ഇന്റേണൽ അസെസ്മെന്റിൽ മാർക്ക് കുറക്കുക. കോളജിൽവരാത്ത ഇഷ്ടക്കാർക്ക് ഹാജർനൽകുക, എന്നും കോളജിലെത്തുന്നവരെ ആബ്സെന്റായി രേഖപ്പെടുത്തുക, ഇതെല്ലാം ലോ അക്കാദമിയിൽ വ്യാപകമായി നടക്കുന്നുണ്ടെന്ന വിദ്യാർഥികളുടെ പരാതി സത്യമാണെന്നാണ് കേരളസർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിക്ക് ബോധ്യപ്പെട്ടിരിക്കുന്നത്. ഇത് അതീവ ഗൗരവമുള്ള കാര്യമാണ്.
വിദ്യാർഥികൾ നൽകിയ രേഖകളുടെ പരിശോധനയും പുരോഗമിക്കുകയാണ്. നാളെ ഉപസമിതി റിപ്പോർട്ടിന് അന്തിമ രൂപം നൽകും, അതിനടുത്തദിവസം സിൻഡിക്കേറ്റ് യോഗം റിപ്പോർട്ട് പരിഗണിക്കുമെന്നാണ് കരുതുന്നത്. തലസ്ഥാന നഗരത്തിന്റെ മധ്യഭാഗത്ത് 11.49 ഏക്കർഭൂമിയാണ് ലോ അക്കാദമിക്ക് സർക്കാർ പതിച്ച് നൽകിയത്.
ഗവർണ്ണർ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും വിദ്യാഭ്യാസ മന്ത്രിയുൾപ്പടെയുള്ളവർ അംഗങ്ങളുമായ ട്രസ്റ്റിനാണ് ഭൂമി നൽകിയതെന്ന നിയമസഭാ രേഖ പുറത്തു വന്നു. 1968 ൽ അന്നത്തെ മന്ത്രിയായിരുന്ന എം.എൻ.ഗോവിന്ദൻ നായരാണ് ഇക്കാര്യം സഭയിൽ രേഖാമൂലം വ്യക്തമാക്കിയത്. ഇപ്പോൾ ഇങ്ങനെയൊരു ട്രസ്റ്റ് നിലവിലില്ല. ഭൂമിയെ കുറിച്ച് സർക്കാരിനോ സർവകലാശാലക്കോ യാതൊന്നും അറിയുകയുമില്ല.
ട്രസ്റ്റിന് അനുവദിച്ച വിലപിടിപ്പുള്ള ഭൂമി പ്രിൻസിപ്പൽ ലക്ഷ്മി നായരും കുടുംബവും സ്വകാര്യസ്വത്തുപോലെ ഉപയോഗിക്കുന്നു എന്നപരാതിയാണ് ഉയർന്നിട്ടുള്ളത്.