ലോ അക്കാദമി തകര്‍ത്തത് പ്രിൻസിപ്പൽ ലക്ഷ്മിനായരുടെ ദുര്‍ഭരണമെന്ന് സിന്‍ഡിക്കറ്റ് ഉപസമിതി. 50 വർഷം പാരമ്പര്യമുള്ള സ്ഥാപനത്തെ ദയനീയാവസ്ഥയിലെത്തിച്ചത് ലക്ഷ്മി നായരെന്ന് ഒൻപതംഗ സമിതി തയാറാക്കിയ റിപ്പോർട്ട് കുറ്റപ്പെടുത്തി. ഇഷ്ടക്കാര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി മെറിറ്റ് അട്ടിമറിക്കുന്നുവെന്നും സമിതി കണ്ടെത്തി. റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് അംഗീകരിച്ചു;
അക്കാദമിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ലക്ഷ്മ നായരാണെന്ന വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഉപസമിതി സമര്‍പ്പിച്ചത്. സമിതിയുടെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്: ഇന്റേണൽ മാർക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിൻസിപ്പൽ സ്വയം കയ്യാളി. അധ്യാപകർക്ക് ഇതിനുള്ള അധികാരമില്ല. സർവകലാശാല ചട്ടങ്ങൾ അട്ടിമറിച്ചാണ് ഇന്റേണൽ മാർക്ക് അനുവദിച്ചിട്ടുള്ളത്. 50% ഹാജർ മാത്രമുള്ള ഭാവി മരുമകൾ അനുരാധ പി. നായര്‍ക്ക് വഴിവിട്ട് കൂടുതൽ ഇന്റേണൽ മാർക്ക് അനുവദിച്ചു. മാത്രമല്ല, അക്കാദമി വിദ്യാര്‍ഥിനിയായ അനുരാധയുടെ പെരുമാറ്റവും വിദ്യാര്‍ഥിനികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ പോലും പ്രിൻസിപ്പൽ തയ്യാറായില്ല.പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്ഥാപിച്ച ക്യാമറകളിൽ രണ്ടെണ്ണം സ്വകാര്യതയെ ബാധിക്കുന്നതാണ്. കുട്ടികളോടു അപമര്യാദയായി പ്രിൻസിപ്പൽ പെരുമാറിയതായി ഒാഡിയോ ക്ലിപ്പിങ്ങുകൾ വെളിപ്പെടുത്തുന്നു. ജാതിയും മതവും നിറവും രൂപവും വരെ വച്ച് വിദ്യാര്‍ഥികളെ ആക്ഷേപിച്ചതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അതേസമയം, ഉപസമിതി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സി.പി.എം അംഗം ശ്രമിച്ചെന്ന് AIYF സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എസ്.അരുണ്‍ ആരോപിച്ചു.