തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിന്റെ ഘടനയിൽ മാറ്റം വരുത്തുമെന്ന് നിയമസഭ യുവജനക്ഷേമ കമ്മിറ്റി. ഇതിന്റെ ഭാഗമായി പുതിയ തസ്തികകൾ സൃഷ്ടിച്ച് പരിശീലകരെ നിയമിക്കും. സ്കൂൾ ഗ്രൗണ്ട് നവീകരിക്കുന്നതിനൊപ്പം, ആവശ്യത്തിന് കായിക ഉപകരണങ്ങളും ലഭ്യമാക്കുമെന്ന് യുവജനക്ഷേമ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
സ്കൂളിന്റെ നിലവിലെ സ്ഥിതി നേരിട്ടറിയാനായിരുന്നു ടി.വി. രാജേഷ് എം.എൽ.എ. അധ്യക്ഷനായ നിയമസഭാ യുവജനക്ഷേമ കമ്മിറ്റിയുടെ സന്ദർശനം. കായിക വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച സംഘം, സ്കൂളിലെ പരിശീലന സൗകര്യങ്ങളും വിലയിരുത്തി.
വിദ്യാഭ്യാസവകുപ്പിന് കീഴിൽ നിന്ന് കായികവകുപ്പിന് കീഴിലേക്കുമാറിയ സാഹചര്യത്തിലാണ് ഘടനമാറ്റം വരുത്തുന്നത്. പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്കൂളിൽ പരിശീലകരെ നിയമിക്കും. സ്ഥലപരിമിതി പരിശോധിച്ച് സ്കൂളിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും യുവജനക്ഷേമ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ജി.വി.രാജാ സ്കൂളിന്റെ പരിമിതികളെക്കുറിച്ച് മനോരമ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കായിക വകുപ്പിന് കീഴില്‍ സ്കൂൾ എത്തിയതോടെ സ്പോട്സ് കേന്ദ്രീകൃതമായ ഏകീകൃതഘടന കൈവന്നിരിക്കുകയാണ് സ്കൂളിന്.