മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാർ തടഞ്ഞിട്ട് തെരുവുനായ്ക്കളുടെ ‘ഉപരോധം’. നായ്ക്കൾ കാർ വളഞ്ഞതോടെ കാറിനുള്ളിൽ നിന്നു പുറത്തിറങ്ങാനാവാതെ ഉമ്മൻ ചാണ്ടി 10 മിനിറ്റോളം കുടുങ്ങി. ഇന്നലെ പുലർച്ചെ നാലരയോടെ ടിബി റോഡിലും ടിബിയിലുമായാണ് സംഭവങ്ങൾ.
കോയമ്പത്തൂരിൽ നിന്നു ചെന്നൈ മെയിലിൽ പുലർച്ചെയാണ് ഉമ്മൻ ചാണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്വീകരിക്കാൻ കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോൺ കാറുമായി എത്തിയിരുന്നു. ഇവർ സ്റ്റേഷനിൽ നിന്നു ടിബിയിലേക്കാണ് നേരെ പോയത്. കാറിന്റെ ചില്ലുകൾ തുറന്നു വച്ചിരിക്കുകയായിരുന്നു. ടിബി റോഡിൽ നിന്നു ടിബിയിലേക്കു കയറുന്ന വഴിയിൽ ഇരുപത്തഞ്ചോളം തെരുവുനായ്ക്കൾ തമ്പടിച്ചിരുന്നു.
കാർ വരുന്നതു കണ്ടതും നായ്ക്കൾ കുരച്ചുകൊണ്ടു കാറിനു നേർക്ക് ഓടിയടുത്തു. റോഡിനു നടുവിൽ നായ്ക്കൾ നിന്നതോടെ വാഹനം മുന്നോട്ടെടുക്കാൻ സാധിച്ചില്ല. ഇതിനിടെയാണ് നായ്ക്കളിൽ ഒന്ന് അപ്രതീക്ഷിതമായി കാറിന്റെ ഡോറിന്റെ ഭാഗത്തെത്തി ഉയർന്നു ചാടിയത്. കുരച്ചുകൊണ്ടു ചാടിയ നായ കാറിനുള്ളിലിരുന്ന ഉമ്മൻ ചാണ്ടിക്കും സിബിക്കും തൊട്ടടുത്ത് എത്തുകയും ചെയ്തു.
രണ്ടു നായ്ക്കൾ കാറിന്റെ ബോണറ്റിലും ചാടിക്കയറി കുരച്ചുകൊണ്ടിരുന്നു. നായുടെ കടിയേൽക്കാതിരിക്കാൻ അതിവേഗം ഗ്ലാസുകൾ ഉയർത്തുകയായിരുന്നു. പത്തുമിനിറ്റോളം റോഡിൽ കിടന്നിട്ടും നായ്ക്കൾ മാറാതിരുന്നതോടെ ഹോൺ മുഴക്കി ഡ്രൈവർ കാർ മുന്നോട്ടെടുത്ത് ടിബിക്കുള്ളിലേക്കു കയറ്റി.
ഇതിനിടെ നായ്ക്കളുടെ സംഘം കാറിനെ പിൻതുടർന്നു ടിബിക്കുള്ളിലും എത്തി. കാറിന്റെ ചുറ്റിലും കുരച്ചുകൊണ്ടു നടന്ന നായ്ക്കൾ കാരണം ഉമ്മൻ ചാണ്ടിക്കു കാറിൽനിന്നിറങ്ങാൻ സാധിച്ചില്ല. ഒടുവിൽ, റെസ്റ്റ് ഹൗസ് ജീവനക്കാരൻ ബാബു എത്തി നായ്ക്കളെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക