പ്രിൻസിപ്പലിന്റെ രാജിവരെ ലോ അക്കാദമിയിലെ സമരം തുടരണമെന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി. എന്നാൽ ഒരു കോളജിൽ നടക്കുന്ന വിദ്യാർഥികളുടെ സമരം മാത്രമാണ് ലോ അക്കാദമിയിലേതെന്ന നിലപാടാണ് സി.പി.എമ്മിന്റേത്. സർക്കാരിന്റേയും സി.പി.എമ്മിന്റേയും സമീപനത്തിലുള്ള അതൃപ്തി വി.എസ്.അച്യുതാനന്ദനും പരസ്യമാക്കി.
ലോ അക്കാദമിയിലെ സമരത്തിൽ ഇടതുമുന്നണിയിലുള്ള ആശയക്കുഴപ്പമാണ് സി.പി.ഐ സംസ്ഥാന നിർവാഹകസമിതിയിലും സി.പി.എം നേതാക്കളുടെ വാക്കുകളിലും മറനീക്കിയത്. സമരം ഏറ്റെടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വിദ്യാർഥി സമരത്തിൽ ഇടപെട്ട് ബി.ജെ.പി രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണ്.ലോ അക്കാദമി സമരത്തില്‍ സർക്കാരും സി.പി.എമ്മും ഇടപെടാത്തതാണ് വി.എസിനെ ചൊടുപ്പിച്ചത്.
യുവജന വിദ്യാർഥി സംഘടനകളുടെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനാണ് സി.പി.ഐ നിർവാഹകസമിതിയുടെ തീരുമാനം. ലോ അക്കാദമിക്ക് ഭൂമി വിട്ടുനൽകിയതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണം. എന്നാൽ അതിനേക്കാൾ പ്രധാനം വിദ്യാർഥികളുടെ മനസിനേറ്റ മുറിവുകളാണ്. അതുപരിഹരിക്കാൻ പ്രിൻസിപ്പൽ പദവിയിൽ നിന്ന് മാറണമെന്നും യോഗം വിലയിരുത്തി. അക്കാദമിക്ക് ഭൂമി നൽകിയതിന്റെ ഉത്തരവാദിത്വം സി.പി.ഐക്കില്ല. 1968ൽ ഭൂമി നൽകിയത് സി.അച്യുതമേനോന്റെ കാലത്താണെങ്കിലും 1985ൽ പതിച്ചുനൽകിയത് കെ.കരുണാകരനാണെന്നും യോഗം ചൂണ്ടിക്കാട്ടി.