സ്റ്റെന്റ് വിലക്കുറവ് അട്ടിമറിക്കാൻ സ്വകാര്യ ആശുപത്രികൾ അനുബന്ധ നിരക്കുകൾ ഇരട്ടിയിലേറെ വർധിപ്പിച്ചതായി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ കണ്ടത്തൽ. സ്റ്റെന്റിനു നിശ്ചിത നിരക്കു മാത്രമേ ഈടാക്കിയിട്ടുള്ളു എന്നതിനാൽ നടപടിയെടുക്കാനാകാതെ അധികൃതർ. അതേസമയം ചികിത്സാ നിരക്കുകളിൽ ഏകീകരണം ലക്ഷ്യമിടുന്ന ക്ലിനിക്കൽ എക്റ്റാബ്ളിഷ്മെന്റ് ബിൽ ഇക്കുറിയും നിയമസഭയിലെത്തില്ല.
സ്വകാര്യ ആശുപത്രികൾ സ്ന്റെന്റിന്റെ വിലനിയന്ത്രണം മറികടന്ന് കൊള്ള തുടരുന്നതായാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.പാലക്കാട്, മലപ്പുറം ജില്ലകളിലെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ.
ഡോക്ടർമാരുടെ ഫീസടക്കം ഇരട്ടിയിലേറെയാണ് വർധിപ്പിച്ചിരിക്കുന്നത്.എന്നാൽ ബില്ലുകളിലാകട്ടെ സ്റ്റെന്റിന്റെ പുതുക്കിയ വിലയും. അനുബന്ധ ചെലവുകളുടെ നിരക്കു വർധന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിധിയിൽ വരികയുമില്ല.
ക്ളിനിക്കൽ എക്സ്റ്റാബ്ളിഷ്മെന്റ് ബിൽ നിയമമാകുന്നതോടെ ചികിത്സാ നിരക്കുകൾ കുറയുമെന്നായിരുന്നു പ്രതീക്ഷ. ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും സൂചനയുണ്ടായിരുന്നു.എന്നാലിത് ഇന്നു തുടങ്ങുന്ന സമ്മേളനക്കാലത്തെ ബില്ലുകളുടെ പട്ടികയിലില്ല.