സമാന ചോദ്യപേപ്പർ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെ തുടർന്ന് എസ്എസ്എൽസി കണക്കുപരീക്ഷ റദ്ദാക്കി. ഈമാസം 30ന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് അന്വേഷണ ചുമതലയെന്നും മന്ത്രി അറിയിച്ചു.
എസ്എസ്എൽഎസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന് മലപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. അധ്യാപകന്‍ മലപ്പുറത്തെ സ്വകാര്യസ്ഥാപനത്തിലും ജോലി ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം. മലപ്പുറം ആസ്ഥാനമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡൽ ചോദ്യപേപ്പറുമായി, എസ്എസ്എൽസി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
കണക്കു പരീക്ഷ കുട്ടികൾക്കു കടുകട്ടിയായിരുന്നു. ഇതേത്തുടർന്നാണ് ചോദ്യപേപ്പർ പലരും പരിശോധനയ്ക്ക് വിധേയമാക്കിയത്. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാർ എജ്യൂക്കേഷൻ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡൽ ചോദ്യപേപ്പറിൽ നിന്ന് 13 ചോദ്യങ്ങൾ എസ്എസ്എൽസി ചോദ്യപേപ്പറിലേക്ക് കടന്നുകയറി എന്നാണ് ആക്ഷേപം ഉയർന്നിട്ടുളളത്.
11 ചോദ്യങ്ങൾ അതേപടി പകർത്തിയതാണെന്നും രണ്ടു ചോദ്യങ്ങള്‍ സാമ്യമുള്ളവയാണെന്നുമാണ് പരാതി. എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും റിവിഷൻ പരീക്ഷ നടത്താൻ ചോദ്യക്കടലാസുകൾ തയാറാക്കി സ്കൂളുകൾക്ക് നൽകുകയാണ് മെറിറ്റ് ചെയ്യുന്നത്.
Advertisement