ഫാദര്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി സഭയും സര്‍ക്കാരും കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്ന് സഹോദരന്‍ ഡേവിഡ് ഉഴുന്നാലിൽ . മോചനശ്രമത്തില്‍ വീഴ്ചയുണ്ടായതായി കരുതുന്നില്ലെങ്കിലും. സജീവമായി ഇടപെട്ടാല്‍ മാത്രമേ ഫാദര്‍ ടോമിനെ മോചിപ്പിക്കാനാകൂവെന്നും ഡേവിഡ് ഉഴുന്നാലില്‍ രാമപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. പാലാ രൂപതയുടെ നേതൃത്വത്തിൽ ഫാദർ ടോമിനുവേണ്ടി പ്രത്യേക പ്രാർഥന കൂട്ടായ്മയും രാമപുരത്ത് സംഘടിപ്പിച്ചു.
കഴിഞ്ഞ ഒരുവർഷമായി രാമപുത്തുകാർ ഫാദർ ടോമിന്റെ മോചനത്തിനുവേണ്ടി പ്രാർഥിക്കുകയാണ്. ഒരുവർഷം തികയുന്ന ഈ ദിവസം പാലാ രൂപതയ്ക്ക് കീഴിലെ ദേവലായങ്ങളിൽ നിന്നുള്ള പരമാവധി വിശ്വാസികളെ കൂടി ഉൾപ്പെടുത്തിയുള്ള കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. ഫാദർ ടോമിന്റെ രാമപുരത്തുള്ള കുടംബവീട്ടിലാണ് വൈദികരും കന്യാസ്ത്രീകളുമക്കമുള്ളവർ പ്രാർഥനയ്ക്കായി എത്തിയത്. അതേസമയം പ്രാർഥയ്ക്കൊപ്പം സഭയും സര്‍ക്കാരും കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ഫാദർ ടോമിന്റെ സഹോദരൻ ഡേവിഡ് ഉഴുന്നാലിൽ മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ മാർച്ചിലാണ് സലേഷ്യൻ സഭാംഗവും രാമപുരം ഇടവകാംഗവുമായ ഫാദർ ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. യമനിലെ മിഷനറീസ് ഓഫ് ചാരിറ്റീസിൽ ഫാദർ ടോമിനൊപ്പം സേവനം ചെയ്തിരുന്ന കന്യാസ്ത്രികളടക്കം പന്ത്രണ്ടു പേരെയാണ് അന്ന് ഭീകരർ കൂട്ടക്കൊല ചെയ്തത്. മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമങ്ങൾ നടത്തിയെങ്കിലും നാളിതുവരെയും ഒന്നും വിജയം കണ്ടില്ല. ഇതിനിടയിൽ ഫാദർ ടോമിന്റേതായി പുറത്തു വന്ന വീഡിയോകൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കൾ വർധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വിശ്വാസി സമൂഹം വിവിധയിടങ്ങളിൽ പ്രാർഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ചത്. രാമപുരത്തെ പ്രാർഥന കൂട്ടായ്മയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കേരളാ കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണിനെല്ലൂർ കോട്ടയത്ത് ഉപവസാവം അനുഷ്ഠിക്കുകയാണ്.