സ്കൂള്‍ കലോല്‍സവത്തെ മുള്‍മുനയിലാഴ്ത്തിയ കണ്ണൂര്‍ ധര്‍മടത്തെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്. ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സിപിഎമ്മുകാര്‍ അറസ്റ്റിലായിട്ടും കൊലയ്ക്കുകാരണം രാഷ്ട്രീയമല്ലെന്ന നിലപാട് സിപിഎം മാറ്റിയിട്ടില്ല. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കണ്ണൂരില്‍ സ്കൂള്‍ കലോല്‍സവം തുടങ്ങി നാലാംദിവസം നടന്ന കൊലപാതകം സിപിഎം ബിജെപി സംഘര്‍ഷത്തിനും ഹര്‍ത്താലിനും ഇടയാക്കിയിരുന്നു. കൊലയ്ക്ക് പിന്നില്‍ സിപിഎം ഇല്ലെന്ന നിലപാട് പാര്‍ട്ടി ആവര്‍ത്തിക്കുന്നതിനിടെയാണ് സിപിഎംകാരായ എൻ.പി.ഹൗസിൽ രോഹിത്ത്, മണപ്പുറം വീട്ടിൽ മിഥുൻ, ലീലാറാം വീട്ടിൽ പ്രജുൽ താഹിറമൻസിലിൽ ഷമിൽ , തോട്ടുമ്മൽ വീട്ടിൽ റിജേഷ് , കേളോത്തു വീട്ടിൽ അതുൽ എന്നിവര്‍ അറസ്റ്റിലായത്. പ്രതികള്‍ നേരിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബ്രണ്ണൻ കോളജ് ക്യാംപസിൽ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ എബിവിപി സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് കുറച്ചു ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളാണ് കൊലയിലേക്ക് നയിച്ചതായി കരുതുന്നത്. എന്നാല്‍ മുന്‍നിലപാട് സിപിഎം തിരുത്തിയിട്ടില്ല.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സന്തോഷിന് വീട് രാവിലെ സന്ദര്‍ശിച്ചു. ധർമടത്തു ധർമം കൊലചെയ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിസംഗതയോടെ കാഴ്ചക്കാരനായിരിക്കുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. പ്രതികളുടെ സിപിഎം ബന്ധം ചൂണ്ടിക്കാണിച്ച് ജനവികാരം ഉയര്‍ത്താനാണ് ബിജെപി ശ്രമം.