ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വധിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തയാകാത്തവരാണ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ കോണ്‍ഗ്രസും ,സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
സ്കൂളിലുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ മര്‍ദനമേറ്റാണ് പട്ടണക്കാട് സ്വേദേശി അനന്തു അശോകൻ കൊല്ലപ്പെടുന്നത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്. നെഞ്ചിലുള്‍പ്പെടെ ക്രൂരമായ മര്‍ദനമേറ്റെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ വയലാര്‍ നീലിമംഗലം ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനിടെയാണ് പട്ടണക്കാട് സ്വേദേശി അനന്തു ആക്രമിക്കപ്പെട്ടത്.
നെഞ്ചില്‍ മര്‍ദനമേറ്റതിന്‍റെ നിരവധി പാടുകളുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെങ്കിലും തല ശക്തിയായി കട്ടിയുള്ള പ്രതലത്തില്‍ ഇടിച്ചിട്ടുണ്ട്. അതുമൂലമുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. സ്കൂളിലെ ചെറിയ തര്‍ക്കങ്ങളുടെ പേരിലുള്ള പിണക്കം കൊലപാതകത്തിലേക്കെത്തിയതാണെന്ന് പൊലീസ് വിശദീകരിക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രദേശത്തെ അവരുടെ സുഹൃത്തുക്കളും ചേര്‍ന്നു പതിനഞ്ചോളം വരുന്ന സംഘം ആസൂത്രിതമായി അനന്തുവിനെ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന വയലാര്‍ നീലിമംഗലം ക്ഷേത്രത്തിന് സമീപത്തെ പാടത്തെത്തി പൊലീസും ഫൊറന്‍സിക്കും തെളിവുകള്‍ ശേഖരിച്ചു.
Advertisement