ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്റ്റെന്‍ഡിന്‍റെ വിലക്കുറവ് പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ അട്ടിമറിച്ചു. നഷ്ടംവന്ന ഇരുപതിനായിരം രൂപ അനുബന്ധചിലവുകളുടെ പേരില്‍ രോഗിയില്‍ നിന്ന് ഈടാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. അതേസമയം അധികമായി ഈടാക്കുന്ന ഇരുപതിനായിരം രൂപ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കാരുണ്യ അധികൃതര്‍ .
അമ്പതിനായിരം രൂപ ഈടാക്കിയിരുന്ന സ്റ്റെന്‍ഡിന് ഇനി 29,600 രൂപ മാത്രമേ ഈടാക്കാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നഷ്ടം നികത്താനാണ് ആശുപത്രി അധികൃതരുടെ കുറുക്കുവഴി. ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയമാകുന്ന രോഗിയില്‍ നിന്ന് ബലൂണിന്‍റേയും കാത്ത് ലാബിന്‍റേയും വയറിന്‍റേയും പേരില്‍പ്പെടുത്തി ഇരുപതിനായിരം രൂപ അധികമായി ഇടാക്കാനാണ് ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ തീരുമാനം. ഫലത്തില്‍ രോഗിക്ക് ലഭിക്കുന്നത് നാനൂറ് രൂപയുടെ കുറവ് മാത്രം.
അധികബില്ലില്‍ ചേര്‍ക്കുന്ന ഇരുപതിനായിരം രൂപ അനുവദിക്കാനാകില്ലെന്ന് കാരുണ്യ അധികൃതരും നിലപാടെടുത്തതോടെ രോഗികള്‍ കൂടുതല്‍ വെട്ടിലായി. അങ്ങനെ വന്നാല്‍ ആശുപത്രിയില്‍ അധികമായി നല്‍കുന്ന ഇരുപതിനായിരം രൂപ പാവപ്പെട്ട രോഗികള്‍ സ്വന്തം കയ്യില്‍ നിന്ന് എടുക്കേണ്ടി വരും. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി നടപ്പിലാക്കിയ വിലനിയന്ത്രണം രോഗികള്‍ക്ക് തന്നെ തിരിച്ചടിയായതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. രണ്ട് സ്റ്റെന്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വിലക്കുറവിന്‍റെ ഗുണം ലഭിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആശുപത്രിക്കുണ്ടാകുന്ന നഷ്ടം നികത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിയ കുറുക്കുവഴിയുടെ ചുവടുപിടിച്ച് വിലക്കുറവ് രോഗികള്‍ക്ക് നല്‍കാതെ മറ്റുമാര്‍ഗങ്ങള്‍ തേടുകയാണ് സ്വകാര്യ ആശുപത്രികളും.