തൃശൂർ കേരളവർമ കോളജിൽ എസ്.എഫ്.ഐ - എ.ബി.വി. പി സംഘർഷം. പത്തിലേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. സംഘർഷം കണ്ട് വിദ്യാർഥിനി കുഴഞ്ഞു വീണു. വനിതാദിനാചരണത്തെ ചൊല്ലി കോളജിൽ നിലനിന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഒരു മണിക്കൂറോളം നീണ്ട് നിന്ന കൂട്ടത്തല്ലാണ് കോളജിൽ അരങ്ങേറിയത്. ഇരുവിഭാഗവും എതിരാളികളെ വളഞ്ഞിട്ട് തല്ലി. എസ്.എഫ്.ഐക്കെതിരെ എ.ബി.വി.പി, ബി.ജെ.പി പ്രവർത്തകർ കോളജിന് മുന്നിൽ സാംസ്കാരിക കൂട്ടായ്മ നടത്തിയിരുന്നു. ഇവിടെ നിന്നാണ് അടിതുടങ്ങിയത്. തുടർന്ന് എസ്.എഫ്.ഐക്കാർ കോളജിനുള്ളിലും എ.ബി.വി.പിക്കാർ പുറത്തും നിന്ന് കല്ലേറായി. ഇതിനിടെ ആർ.എസ്.എസ്. പ്രവർത്തകരടക്കം കോളജിനുള്ളിൽ കടന്നതോടെ വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
വനിതാദിനാചരണത്തിന് കാംപസിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത് എസ്.എഫ്.ഐ തടഞ്ഞിരുന്നു. ഇതിനിടെ എസ്.എഫ്.ഐയുടെ യൂണിയൻ ചെയർമാൻ അധ്യാപകയുടെ കയ്യിൽകയറി പിടിച്ചെന്നും പരാതിയുണ്ട്. ഇതിൽ പ്രതിഷേധിച്ചായിരുന്നു എ.ബി.വി.പിയുടെ സാസംകാരിക കൂട്ടായ്മ. ഇതിനിടയിലേക്ക് എസ്.എഫ്.ഐക്കാർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന്റെ തുടക്കമെന്ന് എ.ബി.വി.പി ആരോപിച്ചു.
എന്നാൽ ചായകുടിക്കാൻ പുറത്തിറങ്ങിയ വിദ്യാർഥിയെ എ.ബി.വി.പിക്കാർ മർദിച്ചതാണ് തുടക്കമെന്ന് എസ്.എഫ്.ഐ പരാതിപ്പെട്ടു. സംഘർഷം കണ്ട് കുഴഞ്ഞ വീണ വിദ്യാർഥിനിയും പരുക്കേറ്റ വിദ്യാർഥികളും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.