കടുത്ത വരൾച്ചയും നോട്ട് അസാധുവാക്കലും കേരളത്തിന്റെ വളർച്ചയ്ക്ക് പ്രതിസന്ധിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് 'നവകേരളത്തിന് ജനകീയാസൂത്രണം' പദ്ധതി ഉദ്്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ജനകീയാസൂത്രണ സമിതികളിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് ഉദ്ഘാടന സമ്മേളനം ബഹിഷ്കരിച്ചു.
ജനപങ്കാളിത്തത്തോടെ പ്രാദേശികവികസനവും സാമൂഹികസുരക്ഷയും ഉറപ്പാക്കുകയാണ് ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിയുടെ ലക്ഷ്യം. പതിമൂന്നാം പദ്ധതി കേരളത്തിന്റെ വികസനചരിത്രത്തിൽ നാഴികക്കല്ലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഉയർന്ന വളർച്ചയുടെ പാതയിലെത്താനുള്ള സാഹചര്യമുണ്ടെങ്കിലും നോട്ട് അസാധുവാക്കലും വരാനിരിക്കുന്ന കടുത്ത വരൾച്ചയും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും വകയിരുത്തുന്ന പദ്ധതിത്തുക പൂർണമായും ചെലവഴിക്കാൻ ക്രമീകരണം ഏർപ്പെടുത്തും. ഉയർന്ന ഫീസ് ഈടാക്കുന്ന സ്വകാര്യമേഖലയെ നിയന്ത്രിക്കാൻ പൊതുമേഖലയുടെ നിലവാരം ഉയർത്തും. അഴിമതിക്കെതിരെ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പദ്ധതി സിപിഎം ഹൈജാക്ക് ചെയ്തുവെന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തില്ല.