കഴിഞ്ഞ ഫെബ്രുവരിയിൽ, എട്ടുകോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ജൂഡി മിച്ചൽ എന്ന പശ്ചിമ ആഫ്രിക്കൻ സ്വദേശിയെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ രാജ്യമായ ബെനിൻ നൽകിയ പാസ്പോർട്ടിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. പ്രാദേശിക ഫുട്ബോൾ കളിക്കാരൻ എന്നാണു സ്വയം പരിചയപ്പെടുത്തുന്നത്.
മറ്റൊരു ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽനിന്നു ‘ബോബ്സൺ സിസേ’യെന്ന പേരിൽ നേടിയ മറ്റൊരു പാസ്പോർട്ടും ഇയാളുടെ പക്കലുണ്ട്. ഈ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയുടെ വിവിധ നഗരങ്ങളിൽനിന്നു പലതവണ ജൂഡി വിദേശരാജ്യങ്ങളിലേക്കു കുറിയറുകൾ അയച്ചു. ബോബ്സൺ സിസേ ആഫ്രിക്കയിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ്. അപ്പോൾ, എറണാകുളം ജില്ലാ ജയിലിൽ കഴിയുന്ന ജൂഡി മിച്ചൽ ആരാണ്? ഇന്ത്യയിലെ മുൻനിര രഹസ്യാന്വേഷണ ഏജൻസികൾക്കു ജൂഡി മിച്ചലെന്ന കടംകഥയുടെ കെട്ടുപൊട്ടിക്കാൻ ഇതുവരെയായിട്ടില്ല.
ഇന്ത്യയിലെ ലഹരികടത്തു ശൃംഖലയിലേക്കു വിദേശ ലഹരി മാഫിയ വേരിറക്കുന്നുവെന്നതിന്റെ ശക്തമായ സൂചനയാണു ജൂഡി മിച്ചൽ. ഒരു വർഷം മുൻപു ഷിക്കാഗോയിൽ പിടിയിലായ രാജ്യാന്തര ലഹരികടത്തുകാരൻ ജുവാൻ റോബർട്ടോ വാസ്ക്വറിന്റെ സംഘത്തിലെ അംഗമാണ് ഇയാൾ എന്നു രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകുന്നു.
അതു ശരിയാണെങ്കിൽ യുഎൻ ഓഫിസ് ഓൺ ഡ്രഗ് ആൻഡ് ക്രൈം (യുഎൻഒഡിസി) പറയുന്ന ‘ബൊളീവിയൻ കാർട്ടൽ’ ഇന്ത്യയിലെവിടെയോ അല്ല. ഇങ്ങ് തൊട്ടടുത്ത്, നമ്മുടെ ഇടയിൽ, നമ്മുടെ കൊച്ചിയിൽവരെയുണ്ട്. ബൊളീവിയൻ കാർട്ടലെന്നാൽ ലഹരി വ്യാപനം തൊഴിലാക്കിയ അധോലോക കൂട്ടായ്മ എന്ന സാധാരണ നിർവചനത്തിൽ ഒതുങ്ങില്ല. അതിലും സങ്കീർണവും അപകടകരവുമായ രാസലഹരിയെന്ന ഊരാക്കുടുക്കാണത്.
ലഹരി കടത്തിന്റെ ഹബ്ബ്; ഒപ്പം വ്യാപനവും
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയ ദക്ഷിണാഫ്രിക്ക സ്വദേശിനി എൻകാബിന്റ ഡോർഗാസ് ഡോളിയുടെ പക്കൽനിന്നു പിടികൂടിയതു 14 കിലോ എഫിഡ്രീൻ; 22 കോടി രൂപ വിലമതിക്കുന്ന ലഹരി.
∙ കൊച്ചി വിമാനത്താവളത്തിൽ 2015 ഡിസംബറിൽ സിംബാബ്‌വേ സ്വദേശിനി സീലിയ ഡോമിൻകോയുടെ പക്കൽനിന്നു പിടികൂടിയതും എഫിഡ്രീൻ. മതിപ്പുവില 30 കോടി രൂപ. ∙ നൈജീരിയക്കാരായ കൊർണേലിയൂസ് ഒസായി, എസ്സി പീറ്റർ എമേക്ക എന്നിവരെ കഴിഞ്ഞ ഡിസംബറിൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. കണ്ടെടുത്തത് കൊക്കെയ്ൻ.
ബൊളീവിയൻ കാർട്ടലിന്റെ ഏറ്റവും വലിയ വിപണിയായ ഓസ്ട്രേലിയയിൽ ഒരു ഗ്രാമിനു 35,000 രൂപ വിലമതിക്കുന്ന ‘മെത്ത്’, 20,000 രൂപ വിലമതിക്കുന്ന കൊക്കെയ്ൻ എന്നിവയാണ് ഇന്ത്യ വഴി കൂടുതലായി കടത്തുന്നത്.
അതായത്, തെക്കേ അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന രാസലഹരികൾ യുഎസ്, പടിഞ്ഞാറൻ ആഫ്രിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്കു കടത്താൻ കാർട്ടലുകൾ ഇന്ത്യ ഹബ്ബാക്കുന്നു. ഒപ്പം ഇവിടെ ലഹരി വ്യാപന കേന്ദ്രവുമാകുന്നു. വിദേശ പൗരന്മാർ പിടിക്കപ്പെടുന്ന കേസുകളുടെ സ്ഥിതി എന്താണ്? ഇവരിൽനിന്ന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കു തുമ്പൊന്നും കിട്ടാറില്ല. ഇന്ത്യൻ ജയിലുകളിൽ എത്രകാലം കഴിയുന്നതിനും ലഹരി കടത്തുകാരായ വിദേശികൾക്ക് ഒരു മടിയുമില്ല. ജാമ്യത്തിനുപോലും ഇവർ ശ്രമിക്കാറില്ല.
ഇവർ ജയിലിൽ കഴിയുന്ന അത്രയും കാലം ഇവരുടെ കുടുംബം ലഹരി കാർട്ടലുകളുടെ സംരക്ഷണത്തിലായിരിക്കും. പ്രതികൾ ഇംഗ്ലിഷ് അറിയില്ലെന്നു ഭാവിക്കും. കടുപ്പിച്ചു ചോദിച്ചാൽ ഏതെങ്കിലും ആഫ്രിക്കൻ പ്രാദേശിക ഭാഷയിലാവും മറുപടി. പിടികൂടിയ ലഹരിയുടെ അളവും തൂക്കവും കണക്കാക്കി പേരിനൊരു കുറ്റപത്രം സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കുകയാണു പതിവ്.
ഓൺലൈൻ ലഹരി; ‘ഒനിയൻ’ പ്രോഗ്രാം
ഭൂഖണ്ഡങ്ങൾ കടന്നു ലഹരി മാഫിയ എങ്ങനെയാണു പല രാജ്യങ്ങളുടെ സുരക്ഷാസന്നാഹങ്ങളുടെ കണ്ണുവെട്ടിച്ച് ഇത്ര വിപുലമായ ഇടപാടുകൾ നടത്തുന്നത്? അതിനാണ് ‘ഒനിയൻ’ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ലഹരി വിപണി. ഉള്ളിയുടെ തൊലിപോലെ പൊളിച്ചാലും പൊളിച്ചാലും തീരാത്ത നിഗൂഢ പ്രോഗ്രാമുകൾ ഉള്ളതാണ് ‘ഒനിയൻ’ സോഫ്റ്റ്‌വെയറുകൾ.
വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കി ഇന്റർനെറ്റ് ഉപയോഗിക്കാൻ ഇത്തരം സോഫ്റ്റ്‌വെയറുകൾ ലഹരി മാഫിയകളെ സഹായിക്കുന്നു. ഓൺലൈനിൽ ലഹരിമരുന്നു വാങ്ങി വിൽപന നടത്തിയ നാലു ബിടെക് വിദ്യാർഥികൾ കഴിഞ്ഞ ജൂണിൽ ആലപ്പുഴയിൽ പിടിയിലായ ശേഷമാണു രഹസ്യാന്വേഷണ ഏജൻസികൾ അടക്കം ‘ഒനിയൻ’ സോഫ്റ്റ്‌വെയറുകളെക്കുറിച്ചു കൂടുതൽ പഠിച്ചത്.
ഓൺലൈൻ സൈറ്റ് വഴി പോർച്ചുഗലിൽനിന്നാണു ‘സാധനം’ വാങ്ങിയതെന്നു യുവാക്കൾ വെളിപ്പെടുത്തി. പോളണ്ട്, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ എന്നിവിടങ്ങളിൽനിന്നു കുറിയറിലാണ് ഇന്ത്യയിലേക്കു ലഹരി എത്തുന്നതെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മുംബൈയിൽ തപാൽ വകുപ്പിന്റെ കുറിയർ സർവീസ് വഴി ഓൺലൈൻ കമ്പനി ഉപഭോക്താവിന് എത്തിച്ചുകൊടുത്ത ലഹരി മരുന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
യുഎസ് നിരോധിച്ച ‘സിൽക്ക് റോഡ്’ ഓൺലൈൻ വിപണിയാണ് ലഹരി വിതരണം നടത്തിയത്. സൈനിക രഹസ്യങ്ങളും ഔദ്യോഗിക രേഖകളും ഉദ്യോഗസ്ഥർക്കും സേനാവിഭാഗങ്ങൾക്കും കൈമാറാൻ യുഎസ് നാവിക ഗവേഷണ ലബോറട്ടറി രണ്ടായിരത്തിൽ വികസിപ്പിച്ച ‘ടോർ’ (ടിഒആർ– ദി ഒനിയൻ റൂട്ടർ) പിന്നീടു പൊതുജന ആവശ്യത്തിനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയതോടെയാണു വിദേശത്ത് ഓൺലൈൻ വഴിയുള്ള ലഹരി വ്യാപാരം സജീവമായത്.
നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പോലുള്ള കേന്ദ്ര ഏജൻസികൾക്കോ കേരള പൊലീസിനോ ഒനിയൻ റൂട്ടറുകളെ നിരീക്ഷിക്കാനുള്ള ട്രാക്കിങ് സോഫ്റ്റ്‌വെയറുകൾ ഇപ്പോഴില്ലാത്തതാണ് ഇന്ത്യയിൽ, പ്രത്യേകിച്ചു, കേരളത്തിൽ നിരോധിത ഉൽപന്നങ്ങളുടെ ഓൺലൈൻ വിപണികൾ സജീവമാകാൻ കാരണം.
ആ 40 പേരും...
കോഴിക്കോട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കഴിഞ്ഞ ഓഗസ്റ്റ് 15ന് ഒരു കിലോയിലേറെ കഞ്ചാവുമായി ഒരാളെ പിടികൂടി. പിടിച്ചപ്പോൾ മുതൽ അയാളുടെ ഫോണിലേക്കു തുരുതുരാ വിളി വന്നു തുടങ്ങി. എക്സൈസുകാർ എല്ലാ ഫോണും പിടിയിലായ ആളെക്കൊണ്ടുതന്നെ എടുപ്പിച്ചു.
വിളിച്ചവരോടെല്ലാം കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗേറ്റിൽ വന്നാൽ സാധനം തരാമെന്ന് വാഗ്ദാനവും നൽകി. പിന്നെയായിരുന്ന രസം. വന്നവരെയെല്ലാം എക്സൈസുകാർ പൊക്കി അഞ്ചാം നിലയിലെ ഓഫിസിലെത്തിച്ചു. വൈകുന്നേരമായപ്പോഴേക്കും ഓഫിസിന്റെ വരാന്തയിൽ എത്തിപ്പെട്ടത് 40 അത്യാവശ്യക്കാർ!
എഫിഡ്രീൻ എന്ന കൊലകൊല്ലി
വില കൂടിയ ലഹരിമരുന്നുകളും ഉത്തേജക ഔഷധങ്ങളുമുണ്ടാക്കാൻ ഉപയോഗിക്കുന്ന രാസപദാർഥമാണ് എഫിഡ്രീൻ. ഇതിന്റെ ഉപയോഗം അധികരക്തസമ്മർദ്ദം, ഹൃദയാഘാതം, നാഡീവ്യൂഹങ്ങളുടെയും പേശികളുടെയും തകരാർ, പക്ഷാഘാതം, മേഥാക്ഷയം, മാനസിക പിരിമുറുക്കം തുടങ്ങി മരണത്തിനുവരെ കാരണമാവും.
മധ്യേഷ്യയിൽ വ്യാപകമായി കാണപ്പെട്ടിരുന്ന എഫീഡ്ര എന്ന ചെടിയിൽ നിന്നാണ് എഫിഡ്രീൻ ഉൽപാദിപ്പിച്ചിരുന്നത്. ആസ്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽസയ്ക്ക് ചെറിയ അളവിൽ ലോകമെങ്ങും ഇത് ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെയും ഹൃദയത്തെയും ഉത്തേജിപ്പിക്കാൻ കഴിവുള്ളതാണിത്.
എന്നാൽ എഫിഡ്ര ഉപയോഗിച്ചു ലോക വ്യാപകമായി ലഹരിമരുന്ന് ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെ കൃത്രിമമായും ഇതുണ്ടാക്കിത്തുടങ്ങി. പഞ്ചസാര പോലെ തരി രൂപത്തിലുള്ള എഫിഡ്രീനാണു കൊച്ചിയിൽ പിടികൂടിയത്.
ലഹരി വരുന്ന വഴികൾ
∙ ജാലംഗിയിലെ ജാലവിദ്യ
വിദേശ കാർട്ടലുകൾ ഇന്ത്യയിലെ ലഹരി മാർക്കറ്റിൽ പിടിമുറുക്കുമ്പോഴും മിക്ക സംസ്ഥാനങ്ങളിലേക്കും ഇപ്പോഴും ലഹരി എത്തുന്നതു ബംഗ്ലദേശിൽനിന്നുതന്നെ. ഇന്ത്യ–ബംഗ്ലദേശ് അതിർത്തി 4000 കിലോമീറ്ററാണ്. പകുതിയിലേറെയും ബംഗാളിൽ. ബംഗാളിലെ മുർഷിദാബാദിലെ ഗ്രാമമാണു ജാലംഗി.
കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള ലഹരി വിളയുന്നത് ഇവിടെയാണ്. ഇവിടെ ഇന്ത്യയെയും ബംഗ്ലദേശിനെയും വേർതിരിക്കുന്നതു പത്മ നദിയാണ്. മഴക്കാലത്തു പത്മ കരകവിഞ്ഞു വഴിമാറിയൊഴുകും. അതോടെ രാജ്യങ്ങളുടെ അതിർത്തിയും മാറും. വീട് ഇന്ത്യയ്ക്കകത്തും കൃഷി ബംഗ്ലദേശിലുമെന്ന വിചിത്ര സാഹചര്യമുണ്ടിവിടെ. കൃഷിയെന്നാൽ ഗോതമ്പും ചണവും.
ഗോതമ്പുപാടങ്ങൾക്കു നടുവിലാണ് ഓപ്പിയം കൃഷി. കഞ്ചാവും കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്. അപരിചിതർക്കു ഗോതമ്പു പാടത്തിന്റെ പരിസരത്തേക്കുപോലും എത്താനാവില്ല. ഓപ്പിയം ഫലത്തിന്റെ അടിയിൽനിന്നു മുകളിലേക്കു കീറുമ്പോൾ കിട്ടുന്ന ചറമാണു ജാലംഗിയിൽനിന്നു ബംഗ്ലദേശിലേക്കു കടത്തുന്നത്.
അവിടെ രാസപ്രക്രിയയിലൂടെ ഇതു ഹെറോയിൻ ആക്കി തിരികെ ഇന്ത്യയിലേക്കു കടത്തും. കള്ളക്കടത്തിനു പല മാർഗങ്ങളുണ്ട്. രാത്രിയിൽ കാലികളെ കൂട്ടമായി ബംഗ്ലദേശിലേക്കു കടത്തും. ഇക്കൂട്ടത്തിൽ ഓപ്പിയവും അതിർത്തികടന്നുപോകും. സ്ത്രീകളും കുട്ടികളും പകൽ വെളിച്ചത്തിലാണ് അതിർത്തി കടന്നുപോകുന്നത്.
സ്ത്രീകൾ സാരിക്കുള്ളിൽ ഒളിപ്പിക്കും. സ്ത്രീകളുടെ ദേഹപരിശോധന നടത്താൻ അതിർത്തിയിൽ സംവിധാനമില്ല. ഗ്രാമത്തിൽ കറങ്ങിത്തിരിയുന്നവരുടെ തിരിച്ചറിയൽ കാർഡ് കാണണമെന്ന് അധികൃതർ നിർബന്ധംപിടിച്ചുതുടങ്ങിയപ്പോൾ ലഹരി മാഫിയ വ്യാജ കാർഡുകൾ ഉണ്ടാക്കി വിതരണം തുടങ്ങി. ജാലംഗിയിൽ 3000 രൂപയ്ക്ക് ഒരു കിലോ കഞ്ചാവു കിട്ടും. കേരളത്തിൽ എത്തുമ്പോൾ അരലക്ഷം രൂപയാകും.
∙കബനിയുടെ ലഹരിതീരം
പുതിയ മാർഗങ്ങൾ ഒട്ടേറെ വന്നെങ്കിലും പരമ്പരാഗത ലഹരികടത്തു വഴികൾ ഇപ്പോഴും സജീവം. കേരള, കർണാടക അതിർത്തിയായ കബനി നദീതിരത്തു ബാവലി മുതൽ കൊളവള്ളിവരെയുള്ള 15 കിലോമീറ്റർ ദൂരത്തിലുള്ള കബനിപ്പുഴയോരം വയനാട്ടുകാരുടെ ലഹരിതീരമാണ്. മദ്യവും കഞ്ചാവും യഥേഷ്ടം.
പുഴയുടെ മറുകര കർണാടകമാണ്. മലബാറിലേക്കു കഞ്ചാവ് എത്തുന്നതു പ്രധാനമായും ബൈരക്കുപ്പയിൽനിന്നാണ്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് ബൈരക്കുപ്പയിലെത്തിച്ചാണു തരംതിരിച്ച് ഓർഡർ അനുസരിച്ചു കയറ്റുമതി നടത്തുന്നത്. പുഴ കടത്തി പുൽപള്ളി വഴിയും ബാവലി–മാനന്തവാടി വഴിയുമാണു കഞ്ചാവ് വിവിധ സ്ഥലങ്ങളിലെത്തിക്കുന്നത്.
∙ ഒഡീഷയുടെ ചടയൻ
ഇന്ത്യയിൽ ഏറ്റവും ലഹരിയുള്ള കഞ്ചാവു വിളയുന്നത് ഒഡീഷയിലാണ്. പേരുകേട്ട ചടയൻ ഇനത്തെ വെല്ലുന്ന ലഹരിയാണിത്. അവിടെനിന്നു ട്രെയിനിൽ ബെംഗളൂരുവിലെത്തുന്ന കഞ്ചാവ് പാഴ്സൽ സാധനങ്ങളിലൂടെ കേരളത്തിലെത്തുന്നു.
∙ ചന്ദനലേപസുഗന്ധം
ആന്ധ്ര വഴി വരുന്ന ട്രെയിനുകളിൽ ചന്ദനത്തിരിയുടെ ഗന്ധമാണ്. കഞ്ചാവിന്റെ രൂക്ഷഗന്ധം പിടികൂടാതിരിക്കാൻ പൊതിക്കു ചുറ്റും ചന്ദനത്തിരിനിറച്ചുവയ്ക്കുന്നതു പതിവാണ്. കഞ്ചാവു പൊതിഞ്ഞ പ്ലാസ്റ്റിക് പേപ്പറിൽ ഹെയർ ഷാംപുവും തേച്ചുപിടിപ്പിക്കും.
∙ മൈസൂരു ഗുളിക
അതീവ വിൽപന നിയന്ത്രണമുള്ള പല ഗുളികകളും വേദനസംഹാരി ഇൻജക്‌ഷനുകളും കേരളത്തിലേക്കു വരുന്നതു മൈസൂരുവിൽനിന്നാണ്. അവിടെ ഡോക്ടറുടെ കുറിപ്പടി വേണ്ട. വെറുതെ പേരു പറഞ്ഞ് ഇത്തരം ഗുളികകളും ഇൻജക്‌ഷനുകളും കരസ്ഥമാക്കാം.
ഗേൾസിനു വോഡ്ക, ബോയ്സിനു കഞ്ചാവ്
കോഴിക്കോട്ടെ ഒരു ഹോട്ടലിൽ മുറിയെടുത്തു ചിലർ കഞ്ചാവു വിൽപന നടത്തുന്നുവെന്നറിഞ്ഞാണ് എക്സൈസ് സംഘം എത്തിയത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണു മുറിയിൽ. ആൺകുട്ടികൾ കഞ്ചാവു വലിക്കുന്നു. പെൺകുട്ടികൾ നല്ല മദ്യലഹരിയിലും. നമ്മുടെ കുട്ടികൾ ലഹരിവലയിൽ കുടുങ്ങുന്നത് ആകസ്മികമല്ല. അവരെ കുടുക്കാൻ, കെണിവച്ചുപിടിക്കാൻ പല വഴിയുണ്ട്.