കേരളത്തില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ ധനസഹായം ആവശ്യപ്പെടുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ . വിളനാശം ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തിക്കാട്ടിയാകും കേന്ദ്രത്തെ സമീപിക്കുക. ആലപ്പുഴയിലെ വരള്‍ച്ചാ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഇക്കുറി തുലാവർഷത്തില്‍ 64 ശതമാനത്തിന്‍റെയും കാലവർഷത്തില്‍ 32 ശതമാനത്തിന്‍റെയും കുറവുണ്ട്. രൂക്ഷമായ ഈ പ്രതിസന്ധി ആലപ്പുഴ കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ അവലോകന യോഗം വിലയിരുത്തി. കിഴക്കന്‍ ജില്ലകളില്‍ മഴയില്ലാത്തതിനാല്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള താലൂക്കുകളില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വരൾച്ചയെ നേരിടാനായി ജലസ്രോതസുകൾ കണ്ടെത്തി വയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും.
കായല്‍ ജലത്തില്‍ ലവണാംശം കൂടിയതിനാല്‍ കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും ചര്‍ച്ച ചെയ്തു. ഓരു വെള്ളത്തിന്‍റെ അളവ് കൂടുതലായതിനാല്‍ പാടത്തേക്ക് പുറത്തുനിന്നു വെള്ളം കയറ്റരുതെന്ന് കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപ്പുവള്ളം തടയുന്നതിനുള്ള ഓരുമുട്ടുകളുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കും