ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തെ സംബന്ധിച്ച് നിർണായകമാണ് ഈ വെള്ളിയാഴ്ച. സർക്കാർ പ്രഖ്യാപിച്ച നാല് വൻകിടപദ്ധതികളുടെയും ലക്ഷ്യം കൃത്യമായി നിർവചിച്ച് ബജറ്റില്‍ പണം നീക്കിവയ്ക്കും. പദ്ധതികളുടെ ഉള്ളടക്കത്തിനും നടത്തിപ്പിലുമാകും ഊന്നൽ. വൻകിട പദ്ധതികളുടെ സംയോജനം ജില്ലാതല ആസൂത്രണത്തിൽ നടപ്പാക്കാനാണ് തീരുമാനം.
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ മിക്കവയും നടപ്പിലായില്ലെന്ന് കഴിഞ്ഞ സാമ്പത്തികവർഷത്തെ ഓഡിറ്റിങ്ങിൽ സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ പദ്ധതികളുടെ നിർവഹണം കാര്യക്ഷമമാക്കാനാണ് സർക്കാരിന്റെ ശ്രമം. ജില്ലാ തല പ്ലാനിങ്ങിന് പ്രാധാന്യം നൽകുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കിക്കഴിഞ്ഞു.
നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം എന്നീ നാല് വൻകിട പദ്ധതികളാണ് ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം. ഇവയുടെ ബഹുതല ആസൂത്രണത്തിനായിരിക്കും ഇത്തവണ പ്രാധാന്യം. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനം ഫലപ്രദമാക്കും.
ഒരു സാമ്പത്തികവർഷത്തിന്റെ നാലുപാദങ്ങളിലും പദ്ധതി നടത്തിപ്പ് കൃത്യമായി നിരീക്ഷിക്കും. തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തിലും ഇത് ബാധകമാക്കാനാണ് തീരുമാനം.