കെ.കെ രമ കോൺഗ്രസിന്റെ വേദി പങ്കിട്ടതിൽ ആർഎംപി നേതാക്കൾക്ക് അതൃപ്തി. ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഇന്നലെ കെ.കെ രമ പങ്കെടുത്ത് സംസാരിച്ചത്. സാംസ്കാരിക സദസ്സെന്ന നിലയിലാണ് പങ്കെടുത്തതെന്ന് രമ വിശദീകരിച്ചു. ആർ.എം.പിയ്ക്ക് വലത് പക്ഷ വ്യതിയാനം സംഭവിച്ചെന്ന് വരുത്തി തീർക്കാൻ സി.പി.എം കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ ആരോപണങ്ങൾക്ക് വളമിട്ട് കൊണ്ട് കെ.കെ രമ കോൺഗ്രസ് പരിപാടിയില്‍ പങ്കെടുത്തതാണ് പാർട്ടിയിൽ പുതിയ വിവാദം.
ഇതിന് മുമ്പ് കോൺഗ്രസ് വടകരയിൽ സംഘടിപ്പിച്ച ഒരു സെമിനാറിലും രമ സംസാരിച്ചിരുന്നു എന്നാൽ എഐസിസി വക്താവ് ഖുഷ്ബുവിനോടൊപ്പം വേദി പങ്കിട്ടത് ആർഎംപി േനതാക്കൾക്ക് രസിച്ചിട്ടില്ല.യുഡിഫിന്റെ ബി ടീമായി ആർഎംപി പ്രവർത്തിക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം ശരിക്കും വിധം പരസ്യവേദികളിൽ കോൺഗ്രസിനൊടൊപ്പം നിൽക്കുന്നത് പാർട്ടിയ്ക്ക് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പ്രവർത്തകരിൽ കടുത്ത അതൃപ്തിയുണ്ടാക്കിയ സംഭവത്തില്‍ പാർട്ടി കെകെ രമയോട് വിശദീകരണം ചോദിയ്ക്കും.പാർട്ടിയറിയാതെ ജില്ലയിൽ നടക്കുന്ന പെൺകൂട്ടായ്മകളിലും സാംസ്കാരിക സദസ്സുകളിലും രമ പങ്കെടുക്കുന്നതിലും ആർഎംപിയ്ക്ക് പരാതിയുണ്ട്.എന്നാൽ സ്ത്രീ സുരക്ഷയ്ക്കായി സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും പാർട്ടിയിൽ ഇത് സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും രമ വിശദീകരിച്ചു.