അരിവില നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടിയായി സംസ്ഥാനത്ത് നെല്ല് ഉൽപാദനം വൻതോതിൽ കുറയുന്നു. വരൾച്ച മൂലം മുൻവർഷത്തേക്കാൾ ഒന്നര ലക്ഷം മെട്രിക് ടൺ നെല്ല് ഈ സീസണിൽ കുറഞ്ഞു. ഇതോടെ ഇതര സംസ്ഥാനത്ത് നിന്ന് പതിവിലും കൂടുതൽ അരി ഇറക്കുമതി ചെയ്യേണ്ടി വരുന്നത് വീണ്ടും വിലക്കയറ്റത്തിന് കാരണമായേക്കും. ഒരേക്കറിൽ ശരാശരി അഞ്ഞൂറ് കിലോ വരെ വിളവ് കുറവാണ്.
വരൾച്ചമൂലം കൃഷിനശിച്ചതും കതിരിടുന്ന കാലത്തെ ചൂട് മൂലം നെൽമണികൾ പതിരായി പോയതുമാണ് പ്രധാന കാരണം. പാലക്കാടും തൃശൂരും ആലപ്പുഴയിലുമെല്ലാമുള്ള നെല്ലറകളെ വേനൽ ചതിച്ചപ്പോൾ 1.35 മെട്രിക് ടൺ നെല്ല് ഇത്തവണ സംസ്ഥാനത്ത് മൊത്തം കുറഞ്ഞു. അതായത് കേരളത്തിന് വേണ്ടതിന്റെ നാലിലൊന്ന് പോലും കിട്ടിയില്ല. ഇതോടെ പതിവിലും കൂടുതൽ അരി ഇത്തവണ ഇതരസംസ്ഥാനത്ത് നിന്ന് വാങ്ങേണ്ടിവരും. ഇത് മുന്നിൽ കണ്ട് ചില സ്വകാര്യ മില്ലുകൾ ഉയര്ന്ന നിരക്കിൽ നെല്ല് സംഭരിച്ചതും വിലക്കയറ്റത്തിനിടയാക്കും.